നിസ്സഹായാവസ്ഥ ലൈംഗിക സമ്മതമായി കണക്കാക്കാന്‍ കഴിയില്ല: ഹൈക്കോടതി

കൊച്ചി| WEBDUNIA|
PRO
PRO
ചതിക്കപ്പെട്ടതിന്‍െറ നിസ്സഹായാവസ്ഥയിലുണ്ടായ മരവിപ്പും അപ്രതീക്ഷിതമായി അനിഷ്ടസംഭവം നേരിടേണ്ടി വന്നതിന്‍െറ ആഘാതത്തില്‍ പ്രതികരിക്കാതിരുന്നതും ലൈംഗിക സമ്മതം നല്‍കലായി വ്യാഖ്യാനിക്കാനാവില്ലെന്ന് ഹൈക്കോടതി. ചതിയില്‍പ്പെടുത്തി പീഡനം നടത്തിയെന്ന് തെളിഞ്ഞ കേസില്‍ പെണ്‍കുട്ടിയുടെ സമ്മതമുണ്ടായിരുന്നെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.

കാമുകന്‍െറ അരികിലെത്തിക്കാമെന്ന വ്യാജേന യുവതിയെ ഓട്ടോയില്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി മലപ്പുറം മുന്നിയൂര്‍ കുന്നത്തുപറമ്പ് പാലത്തോട്ടില്‍ മുഹമ്മദ് അലി എന്ന അലി, മൂന്നാം പ്രതി മലപ്പുറം പുത്തന്‍തെരു തണാലൂര്‍ വിശാരത്ത് ഷംസുദ്ദീന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റിസ് പി ഭവദാസന്‍െറ ഉത്തരവ്.

2000 ജൂലൈ നാലിന് രാത്രി എട്ടിന് മലപ്പുറത്തെ ചെമ്മാട് ഓട്ടോയിലും ലോഡ്ജിലുമാണ് പീഡനം നടന്നത്. കാമുകന്റെ അരികില്‍ എത്തിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ പ്രതികള്‍ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് മൂവര്‍ക്കും 10 വര്‍ഷം തടവും 25,000 രൂപ പിഴയും മഞ്ചേരി അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. ഇതിനെതിരെയാണ് രണ്ടുപേര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. യുവതിയുടെ സമ്മതത്തോടെ ബന്ധം പുലര്‍ത്തുകയാണ് താന്‍ ചെയ്തതെന്നും ബലാത്സംഗക്കുറ്റം നിലനില്‍ക്കുന്നതല്ലെന്നുമായിരുന്നു ഒന്നാംപ്രതിയുടെ വാദം.

കാമുകന്‍െറ അടുക്കല്‍ എത്താന്‍ പ്രതിയെ വിശ്വസിച്ച് പുറപ്പെട്ട പെണ്‍കുട്ടി പീഡന സമയത്ത് പ്രതികരിച്ചില്ല എന്നത് സമ്മതമായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അപ്രതീക്ഷിതമായി അനിഷ്ടസംഭവം നേരിടേണ്ടി വന്നതിന്‍െറ ആഘാതത്തില്‍ പ്രതികരിക്കാതിരുന്നതും ചതിക്കപ്പെട്ടതിന്‍െറ നിസ്സഹായാവസ്ഥയിലുണ്ടായ മരവിപ്പും സമ്മതം നല്‍കലായി വ്യാഖ്യാനിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

നല്‍കാവുന്നതില്‍ ഏറ്റവും ചെറിയ ശിക്ഷയാണ് പ്രതികള്‍ക്ക് നല്‍കിയിരിക്കുന്നത്. അതിനാല്‍, കീഴ്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :