നടി ആക്രമിക്കപ്പെട്ട കേസ്: പള്‍സര്‍ സുനിയെ മര്‍ദിച്ചിട്ടില്ല; കോടതിയില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ്

പള്‍സര്‍ സുനിയെ മര്‍ദിച്ചിട്ടില്ലെന്ന് പൊലീസ്

കൊച്ചി| സജിത്ത്| Last Modified വെള്ളി, 7 ജൂലൈ 2017 (10:13 IST)
നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പൊലീസ്. ഇക്കാര്യം ഇന്ന് കോടതിയെ അറിയിക്കുമെന്നും അന്വേഷണസംഘം പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമായിരിക്കും പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കുക.

അഞ്ചുദിവസത്തേക്കായിരുന്നു സുനിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പൊലീസ് മര്‍ദനത്തെക്കുറിച്ച് ഇതുവരെയും ആരോപണം ഉന്നയിക്കാത്ത സുനില്‍ കഴിഞ്ഞ ദിവസമാണ് ആദ്യമായി പൊലീസ് മര്‍ദിച്ചതായി കോടതിയില്‍ പറഞ്ഞത്. തനിക്ക് മര്‍ദനമേറ്റെന്ന സുനിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡി കാലാവധി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുനിയുടെ അഭിഭാഷകന്‍ ഹര്‍ജി നല്‍കുകയും ചെയ്തു.

അതേസമയം, സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവിനെയും പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങുമെന്നാണ്
റിപ്പോര്‍ട്ട്. സുനിക്ക് ഫോണ്‍ ലഭിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും ഇനി അന്വേഷിക്കുക. അതേസമയം പള്‍സര്‍ സുനിക്ക് ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ചുകൊടുത്തുവെന്ന കുറ്റം ചുമത്തി ഒരാളെ കൂടി പൊലീസ് കേസില്‍ പ്രതിയാക്കിയിട്ടുള്ളതായാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :