ടാങ്കര്‍ ലോറി സമരം തീര്‍ന്നു

കോഴിക്കോട്| WEBDUNIA|
PRO
PRO
സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ടാങ്കര്‍ ലോറി തൊഴിലാളികള്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് തൊഴിലാളികള്‍ സമരം പിന്‍വലിച്ചത്. വെള്ളിയാഴ്ചയോടെ ഇന്ധന വിതരണം പുനഃസ്ഥാപിക്കും. കോഴിക്കോട് കലക്റ്ററേറ്റില്‍ എഡിഎം വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്.

ടാങ്കര്‍ ലോറികള്‍ പണിമുടക്കിയതോടെ മലബാറില്‍ ഇന്ധനവിതരണം പൂര്‍ണമായും നിലച്ചിരുന്നു. ഫറോക്ക് എച്ച് പി സി, എലത്തൂരിലെ ഐ ഒ സി ഡിപ്പോകളില്‍ നിന്നുള്ള ഇന്ധനവിതരണമാണ് നിലച്ചത്.

മലബാറിലെ അഞ്ച് ജില്ലകളിലേക്കുള്ള ഇന്ധനവിതരണം ഇതോടെ താറുമാറാകും. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും കാസര്‍കോട്ടെ ചില ഭാഗങ്ങളിലും ഫറോക്ക്, എലത്തൂര്‍ ഡിപ്പോകളില്‍ നിന്നാണ് പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവ എത്തിക്കുന്നത്.

240 ഓളം ടാങ്കറുകളാണ് പണിമുടക്കിയത്. 20 ശതമാനം കമ്മീഷനാണ് ജീവനക്കാര്‍ക്ക് ലോറി ഉടമകള്‍ നല്‍കിയിരുന്നത്. ഇതൊഴിവാക്കി മിനിമം ശമ്പളം എന്നതാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :