ഒട്ടേറെ ക്രിമിനല്‍ കേസുകളിലെയും ഒരു വധക്കേസിലെയും പ്രതിയായ കുപ്രസിദ്ധ ഗുണ്ട തങ്കുട്ടന് ദാരുണ അന്ത്യം. തിങ്കളാഴ്ച രാവിലെയാണ് തങ്കുട്ടനെ അജ്ഞാതസംഘം വെട്ടിക്കൊന്നത്. മലയിന്‍കീഴിനു സമീപം ചൂഴാറ്റുകോട്ടയിലായിരുന്നു തങ്കുട്ടന്റെ അന്ത്യം. പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചശേഷമാണ് ആറംഗ സംഘം കൊല നടത്തിയത്. നാലുവര്‍ഷം മുമ്പ് തങ്കുട്ടനും കൂട്ടരും കൊന്ന മറ്റൊരു ഗുണ്ട പാറശ്ശാല ബിനുവിന്റെ കൂട്ടാളികളായ വട്ടപ്പാറ ബിനുവും സംഘവുമാണ് കൊലയ്ക്കു പിന്നിലെന്ന് പൊലീസ് പറയുന്നു.
“തിങ്കളാഴ്ച അതിരാവിലെ ബൈക്കില്‍ വരികയായിരുന്ന തങ്കുട്ടന്‍ ചൂഴാറ്റുകോട്ടയില്‍ എത്തിയപ്പോള്‍ അവിടെ വാഹനത്തില്‍ കാത്തുനിന്നിരുന്ന ആറംഗസംഘം ഇയാളെ തടഞ്ഞ് ബൈക്കില്‍ നിന്ന് തള്ളിയിട്ടു. ആറംഗസംഘം എത്തുന്നതിന് മുമ്പ് തങ്കുട്ടന്‍ എഴുന്നേറ്റ് ഓടി. പിന്നാലെ ഓടിയ സംഘം പടക്കമെറിഞ്ഞ് തങ്കുട്ടനെ വീഴ്ത്തി. ഇതിനിടെ തങ്കൂറ്റന്‍ ഉടുത്തിരുന്ന ലുങ്കി റോഡില്‍ അഴിഞ്ഞുവീണു. ഒരു ഇടറോഡിലൂടെ ഓടി ആള്‍താമസമില്ലാത്ത വീടിന്റെ ഗേറ്റ് ചാടിക്കടന്നു.”
“സംഘം തങ്കുട്ടനെ ഓടിച്ചിട്ട് വെട്ടുകയായിരുന്നു. രക്ഷപ്പെടാന്‍ ആളൊഴിഞ്ഞ ഒരു വീട്ടുവളപ്പിലേക്ക് ഓടിക്കയറിയെങ്കിലും അവിടെയിട്ടാണ് ഇയാളെ വെട്ടിനുറുക്കിയത്. തലയ്ക്കും തുടയിലും നിരവധി വെട്ടേറ്റ തങ്കുട്ടന്‍ അവിടെ വച്ചുതന്നെ മരിച്ചു. മരിച്ചുവെന്ന് ഉറപ്പാക്കിയശേഷമാണ് കൊലയാളി സംഘം മടങ്ങിയത്. വെട്ടേറ്റ് മുഖം വികൃതമായ നിലയിലാണ് തങ്കുട്ടന്റെ മൃതദേഹം കാണപ്പെട്ടത്” - സംഭവത്തെ പറ്റി പൊലീസ് പറയുന്നു.
കുപ്രസിദ്ധ ഗുണ്ടയായ പാറശ്ശാല ബിനുവിനെ തങ്കുട്ടനും കൂട്ടരും ഇതേ രീതി ഉപയോഗിച്ചാണ് വക വരുത്തിയത്. ബിനുവിന്റെ ഗുണ്ടാ സംഘത്തില്‍ പെട്ടവരാണ് തങ്കുട്ടനെ കൊലപ്പെടുത്തിയത് എന്ന നിഗമനത്തിലാണ് പൊലീസ്. തങ്കുട്ടനെ വെട്ടിക്കൊന്ന സംഘം വന്ന വാഹനത്തില്‍ തന്നെ രക്ഷപ്പെട്ടു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മലയിന്‍കീഴ് സ്റ്റേഷനില്‍ മാത്രം തങ്കുട്ടനെതിരെ പന്ത്രണ്ടോളം കേസുകളുണ്ടെന്ന് അറിയുന്നു. നേമം, ഫോര്‍ട്ട്, ബാലരാമപുരം സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ക്കേസുകളുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുന്നുണ്ട്.