ഗര്‍ഭിണിയായ കാമുകി ബന്ധുക്കളുമായെത്തി; വെടിവെച്ചു കാമുകന്‍ വിരട്ടിയോടിച്ചു!

ഇടുക്കി: | WEBDUNIA|
PRO
PRO
ഗര്‍ഭിണിയായ യുവതിയെയും ബന്ധുക്കളെയും കൂട്ടിയെത്തിയപ്പോള്‍ കാമുകന്‍ ആകാശത്തേക്ക് വെടിവെച്ചു വിരട്ടിയോടിച്ചു. മറ്റേതെങ്കിലും സംസ്ഥാനത്താണെന്നു കരുതിയെങ്കില്‍ തെറ്റി, ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ നാട്ടിലാണ് സംഭവം. മലയോര ജില്ലയായ ഇടുക്കിയിലായിരുന്നു കാമുകന്റെ പരാക്രമം.

മൊബൈല്‍ ഫോണ്‍ പ്രണയത്തില്‍ കുടുങ്ങി ഗര്‍ഭിണിയായ യുവതിയാണ് വീട്ടുകാരെയും കൂട്ടി കാമുകന്റെ അടുത്തെത്തിയത്. കാമുകനായ പ്രവീണ്‍ എന്ന യുവാവാകട്ടെ നാടന്‍ തോക്ക്‌ കൊ‌ണ്ട് ആകാശത്തേക്ക്‌ വെടിവച്ച്‌ ബന്ധുക്കളെ വിരട്ടിയോടിച്ചു. ബുധനാഴ്ച വൈകിട്ട് ഏഴ്‌ മണിയോടെ ഇടുക്കി മഞ്ഞപ്പാറ പാല്‍ക്കുളങ്ങരമേട്‌ കുന്നി‍ന്‍ മുകളിലാണ് സംഭവം അരങ്ങേറിയത്.

മഞ്ഞപ്പാറ സ്വദേശിയായ ഇയാള്‍ വാര്‍ക്കപ്പണിക്കാരനാണ്‌. കീരിത്തോട്‌ പകുതിപാലം സ്വദേശിനിയാണ്‌ ഇരുപതുകാരിയായ കാമുകി. അജിയെന്നാണ്‌ ഇയാള്‍ കാമുകിയോട്‌ പറഞ്ഞ പേര്‌.

വ്യാജ പേരാണെന്ന് കാമുകനെ തിരക്കിച്ചെന്നപ്പോഴാണ്‌ യുവതി അറിയുന്നത്‌. ഇയാള്‍ക്ക്‌ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്‌. ഒരു വര്‍ഷം മുന്‍പ്‌ മൊബൈല്‍ ഫോണിലെത്തിയ മിസ്ഡ്‌ കോളാണ്‌ ഇവരെ അടുപ്പിച്ചത്‌. പ്രേമത്തിലായതോടെ യുവതിയെ സ്വന്തം വീട്ടിലേക്ക്‌ ക്ഷണിച്ചു. വിവാഹം കഴിക്കാമെന്ന്‌ വിശ്വസിപ്പിച്ചാണ്‌ പീഡിപ്പിച്ചത്‌. ഈ സമയത്ത്‌ ഭാര്യ രണ്ടാ‍മത്തെ പ്രസവത്തിന്‌ സ്വന്തം വീട്ടിലേക്ക്‌ പോയതായിരുന്നു‍.

കാമുകി ഗര്‍ഭിണിയായ വിവരം അറിഞ്ഞതോടെ ഇയാള്‍ മുങ്ങി. ഫോണ്‍ വിളിച്ചാലും എടുക്കാതായി. തുടര്‍ന്ന് മാതാപിതാക്കളെയും ബന്ധുക്കളെയും കൂട്ടി കാമുകി കാമുകന്റെ വീട്ടിലെത്തി. വീട്‌ പൂട്ടിക്കിടക്കുന്നത്‌ കണ്ട്‌ നാട്ടുകാരോട്‌ വിവരം തിരക്കി.

തുടര്‍ന്ന് പാല്‍ക്കുളങ്ങരമേട്ട്‌ കുന്നി‍ന്‍ മുകളിലുണ്ടെന്ന് അറിഞ്ഞ് അവിടെയെത്തിയപ്പൊളാണ് ഇയാള്‍ തോക്ക്‌ ചൂണ്ടി ഭീഷണിപ്പെടുത്തുകയും ആകാശത്തേക്ക്‌ വെടി വയ്ക്കുകയും ചെയ്തത്‍. കഞ്ഞിക്കുഴി പൊലീസ് കേസെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :