കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനമില്ല; ഹര്‍ത്താല്‍ ദിനത്തില്‍ ഭാര്‍ഗ്ഗവന് ജീവന്‍ നഷ്‌ടമായി

ഗുരുവായൂര്‍| JOYS JOY| Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (10:04 IST)
ഹര്‍ത്താല്‍ ദിനത്തില്‍ റോഡില്‍ കുഴഞ്ഞുവീണയാള്‍ ചികിത്സ ലഭിക്കാതെ മരിച്ചു. ഗുരുവായൂര്‍ അരിയന്നൂര്‍ മണപ്പറമ്പ് വീട്ടില്‍ ഭാര്‍ഗ്ഗവനാണ് മരിച്ചത്. അമ്പതു വയസ്സുകാരനായിരുന്ന ഭാര്‍ഗ്ഗവന്‍ വന്നേരി കള്ളുഷാപ്പില്‍ മാനേജര്‍ ആയിരുന്നു. മമ്മിയൂര്‍ സെന്ററില്‍ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ഹര്‍ത്താല്‍ ദിനമായിരുന്നെങ്കിലും ഷാപ്പില്‍ കള്ള് അളക്കാന്‍ വേണ്ടി പുലര്‍ച്ചെ വീട്ടില്‍ നിന്നു പോയതായിരുന്നു ഭാര്‍ഗ്ഗവന്‍. ഹര്‍ത്താല്‍ കാരണം വാഹനങ്ങളൊന്നും ലഭിച്ചില്ല. തുടര്‍ന്ന്, പലരുടെയും ബൈക്കുകളില്‍ കയറിയാണ് മമ്മിയൂര്‍ വരെ എത്തിയത്.

മമ്മിയൂരില്‍ ബൈക്കിറങ്ങിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വാഹനമൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ആംബുലന്‍സിനായി വിളിച്ചെങ്കിലും ഇവര്‍ മറ്റൊരു അത്യാഹിത കേസുമായി പോയിരിക്കുകയായിരുന്നു.

ഹര്‍ത്താല്‍ ആയതിനാല്‍ റോഡില്‍ മറ്റൊരു വാഹനവും ഇല്ലാതിരുന്നതും പ്രശ്‌നമായി. ഒടുവില്‍ പൊലീസിന്റെ പട്രോളിംഗ് വാഹനം വിളിച്ചു വരുത്തിയാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ, ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രീതയാണ് ഭാര്‍ഗ്ഗവന്റെ ഭാര്യ. ശ്രീജിത്ത്, ശ്രീഷ്മ എന്നിവര്‍ മക്കളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :