എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ക്ക് 6 മാസത്തെ മൊറട്ടോറിയം

തിരുവനന്തപുരം| WEBDUNIA|
PRO
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ക്ക് ആറുമാസത്തെ മൊറട്ടോറിയം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 5500 പേരുടെ കടങ്ങള്‍ക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ 5500 പേരില്‍ 2295 പേര്‍ക്ക് സംസ്ഥാന സര്‍ക്കാരും മനുഷ്യാവകാശ കമ്മീഷനും നിര്‍ദ്ദേശിച്ച ആനുകൂല്യങ്ങള്‍ ലഭിക്കും. ബാക്കിയുള്ളവര്‍ക്ക് എന്തൊക്കെ ആനുകൂല്യം നല്‍കണമെന്ന് നിശ്ചയിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഇവരെ വിശദമായി പരിശോധിച്ച് നല്‍കേണ്ട ആനുകൂല്യങ്ങളുടെ വിവരങ്ങള്‍ അറിയിക്കും.

ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റശേഷം നടത്തിയ രണ്ട് മെഡിക്കല്‍ ക്യാമ്പുകളില്‍ കണ്ടെത്തിയ 1318 പേരെക്കൂടി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അങ്ങനെയാണ് മൊറട്ടോറിയത്തിന് അര്‍ഹതയുള്ളവരുടെ എണ്ണം 5500 ആയി നിശ്ചയിച്ചിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കേസുകളും നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന ആവശ്യത്തേക്കുറിച്ച് പഠനം നടത്തുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കാനും മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.

ചര്‍ച്ചയില്‍ കാസര്‍കോട്ടെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും എന്‍ഡോസള്‍ഫാന്‍ സെല്‍ പ്രവര്‍ത്തകരും പങ്കെടുത്തു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ സമരസമിതിയംഗങ്ങളെ ചര്‍ച്ചയിലേക്ക് ക്ഷണിച്ചിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :