നിലപാടിലുറച്ച് വിഎസ്; സംസ്ഥാന സമ്മേളനത്തില്‍ എത്തില്ല

 സിപിഎം സംസ്ഥാന സമ്മേളനം , വിഎസ് അച്യുതാനന്ദന്‍ , സിപിഎം
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2015 (11:35 IST)
സിപിഎം സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിലും ചടങ്ങുകളിലും പങ്കെടുക്കുകളില്ലെന്ന് വ്യക്തമാക്കി. പത്രിക്കുറിപ്പിലൂടെയാണ് വിഎസ് ഇക്കാര്യം അറിയിച്ചത്. തന്നെ പാര്‍ട്ടി വിരുദ്ധനാണെന്ന് ചിത്രീകരിച്ച ആലപ്പുഴയിലെ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

വിഎസിന്റെ പത്രക്കുറിപ്പ്

സിപിഎം സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എനിക്കെതിരെ ചേര്‍ത്തിരുന്ന വാസ്തവവിരുദ്ധമായ പരാമര്‍ശങ്ങളില്‍ ചിലത് ഒഴിവാക്കിയതായി ഞാന്‍ മനസ്സിലാക്കുന്നു. അത്രത്തോളം നല്ലത്. പിബി പരിശോധനയ്ക്കു ശേഷം ബാക്കി ഭാഗങ്ങളും ഒഴിവാക്കപ്പെടുമെന്നു ഞാന്‍ ആശിക്കുന്നു.

അതേപോലെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി മൂന്നു പാര്‍ട്ടി മെമ്പര്‍മാരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇവര്‍ക്കെതിര നടപടി വേണമെന്ന് ഞാന്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ മൂലം ഇതില്‍ ഒരാള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു. മറ്റു രണ്ടുപേര്‍ക്കെതിരെ നടപടിയെടുത്തില്ല എന്നു മാത്രമല്ല, അവരെ പാര്‍ട്ടി കമ്മിറ്റികളില്‍ നേതാക്കന്മാരായി അവരോധിച്ചിരിക്കുകയുമാണ്. ഇവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും പാര്‍ട്ടിക്കുണ്ടായ ദുഷ്പേര് ഇല്ലാതാക്കുകയും ചെയ്യണമെന്നും താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഞാന്‍ പാര്‍ട്ടി വിരുദ്ധനാണ് എന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഒരു പ്രമേയം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഞാന്‍ പങ്കെടുക്കുന്നത് ശരിയല്ല എന്ന ബോധ്യംകൊണ്ടാണ് ഞാന്‍ സമ്മേളനത്തില്‍ നിന്നു വിട്ടുനിന്നത്. ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു.

മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ എനിക്ക്
ഇന്നത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നിരിക്കുകയാണ്. എന്റെ ഈ നിസ്സഹായാവസ്ഥ ഞാന്‍ ജനറല്‍ സെക്രട്ടറിയെ ഇന്നും രേഖാമൂലം അറിയിച്ചിട്ടുണ്ട്.

വിഎസ് അച്യുതാനന്ദന്‍


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :