കേരളത്തിൽ നടക്കുന്നത് വോട്ട് രാഷ്‌ട്രീയം?- ജനങ്ങൾ തമ്മിൽ പൊരുതുന്നത് ആർക്കുവേണ്ടി?

കെ എസ് ഭാവന| Last Modified വ്യാഴം, 3 ജനുവരി 2019 (14:25 IST)
ശബരിമലയിൽ കഴിഞ്ഞ ദിവസം സ്‌ത്രീകൾ കയറിയതിൽ പ്രതിഷേധിച്ച് കേരളത്തിൽ നടക്കുന്ന ഹർത്താൽ അക്രമാസക്തം. വിവിധയിടങ്ങളിൽ രാഷ്‌ട്രീയ പ്രവർത്തകർ തമ്മിൽ പോരാട്ടം തുടരുന്നു. സുപ്രീംകോടതി വിധി നടപ്പിലാക്കിക്കൊണ്ട് സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ അരങ്ങേറുന്നത്.

കേരളം ഭരിക്കുന്ന സർക്കാരിന് സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ട ചുമതല ഉണ്ട് എന്നതുകൊണ്ടുതന്നെ ആ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ല. എന്നാൽ, ശബരില കുരുതിക്കളമാക്കാൻ ശ്രമിക്കുകയാണ് ഈ സർക്കാർ എന്നാണ് ബിജെപിയുടെ പക്ഷം.

കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും വന്ന യുവതികൾക്ക് പൊലീസ് സുരക്ഷയൊരുക്കിക്കൊണ്ട് ദർശനത്തിന് സൗകര്യമൊരുക്കി. അയ്യപ്പ ദർശനത്തിനായി സ്‌ത്രീകൾ വന്നാൽ സുരക്ഷ ഒരുക്കുമെന്ന് ഇതിന് മുമ്പും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പറഞ്ഞതുപോലെ അവർ പ്രവർത്തിക്കുകയും ചെയ്‌തു.

എന്നാൽ, ശബരിമലയിൽ യുവതീ പ്രവേശം സാധ്യമാക്കണമെന്ന് ബിജെപിക്കാർ ആദ്യം പറഞ്ഞിരുന്നെങ്കിലും വോട്ട് രാഷ്‌ട്രീയത്തിന് വേണ്ടി വിശ്വാസികളെന്ന പേരിൽ പാർട്ടി പ്രവർത്തകരെ കൂട്ടുപിടിച്ച് ശബരിമലയിൽ രാഷ്‌ട്രീയം കളിക്കുകയാണുണ്ടായത്.

ഇന്നത്തെ ഹർത്താലും ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. പ്രളയത്തിൽ രാഷ്‌ട്രീയവും ജാതിയും മതവും ഒന്നും ഇല്ലാതെ ഒറ്റക്കെട്ടായി നിന്ന കേരളക്കരയിലേക്കാണ് വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ഇവർ അക്രമ രാഷ്‌ട്രീയം അഴിച്ചുവിട്ടത്. പ്രളയക്കെടുതു മറന്ന് ഇപ്പോൾ പാർട്ടി കളിച്ച് വോട്ട് നേടാൻ ഇറങ്ങിയിരിക്കുകയാണ് ഈ രാഷ്‌ട്രീയ പാർട്ടി.

ഹർത്താലിൽ മനുഷ്യർ പരസ്പരം തമ്മിൽ പൊരുതുന്നത് ശരിക്കും ആർക്ക് വേണ്ടിയാണ്. അണിയറയിൽ വോട്ട് രാഷ്‌ട്രീയത്തിനായി ചുക്കാൻ പിടിക്കുന്നവർക്ക് വേണ്ടിയോ? ഓരോ മനുഷ്യരും ഇത് മനസ്സിലാക്കിയാൽ തന്നെ ഇവരെ ആർക്കും രാഷ്‌ട്രീയ മുതലെടുപ്പിന് കരുക്കളാക്കാൻ കഴിയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :