ആളുകളുടെ അഭ്യര്‍ത്ഥനയെ മാനിക്കുന്നു; പാമ്പ്‌ പിടിത്തം നിര്‍ത്തില്ലെന്ന് വാവ സുരേഷ്

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉണ്ടായ മോശം പരാമർശങ്ങൾക്കെതിരെ നൽകിയ കേസുകളിലൊന്നും പോലീസ് നടപടിയെടുത്തില്ലെന്നും സുരേഷ് ആരോപിച്ചു.

Last Modified ഞായര്‍, 30 ജൂണ്‍ 2019 (10:02 IST)
പാമ്പ്‌ പിടിത്തം താന്‍ അവസാനിപ്പിക്കുന്നു എന്ന മുന്‍ തീരുമാനം തിരുത്തി വാവ സുരേഷ്. തന്റെ തീരുമാനം അറിഞ്ഞപ്പോള്‍ ഉണ്ടായ ആളുകളുടെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം മാറ്റിയതെന്ന് സുരേഷ് പറഞ്ഞു. അതേപോലെ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉണ്ടായ മോശം പരാമർശങ്ങൾക്കെതിരെ നൽകിയ കേസുകളിലൊന്നും പോലീസ് നടപടിയെടുത്തില്ലെന്നും സുരേഷ് ആരോപിച്ചു.

തനിക്കെതിരെ നടക്കുന്ന ആസൂത്രിതമായ സൈബർ ആക്രമണത്തിൽ മനംമടുത്താണ് പാമ്പുപിടുത്തം നിര്‍ത്താന്‍ തീരുമാനിച്ചതായി വാവ സുരേഷ് കഴിഞ്ഞ ദിവസം അറിയിച്ചത്. വിവിധ ഇടങ്ങളില്‍ നിന്നായി പാമ്പിനെ പിടിക്കാൻ വരണമെന്നാവശ്യപ്പെട്ട് വ്യാജഫോൺ സന്ദേശങ്ങളും പതിവായി. സംസ്ഥാനത്ത് പ്രളയം ഉണ്ടായ ശേഷം ധാരാളം പാമ്പുപിടിത്തക്കാർ രംഗത്തിറങ്ങിയതോടെയാണ് സ്ഥിതി ഇത്തരത്തിൽ വഷളായത്.

പാമ്പുകളേക്കാൾ വിഷം ഉള്ള മനുഷ്യരാണ് തന്‍റെ ദുരവസ്ഥയ്ക്ക് കാരണക്കാരെന്നും വാവ സുരേഷ് പറഞ്ഞിരുന്നു. പാമ്പ്‌ പിടിത്തം നിര്‍ത്താനുള്ള തീരുമാനമറിഞ്ഞ് നിരവധി പേർ അത് നിർത്തരുതെന്ന് ആവശ്യപ്പെട്ടു. തികച്ചും സാധാരണക്കാരായ ഒട്ടേറെ പേർക്ക് തീരുമാനം ബുദ്ധിമുട്ടാകുമെന്ന് തിരിച്ചറിഞ്ഞാണ് തിരുത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിപരമായ അധിക്ഷേപത്തിന് പുറമേ പാമ്പിനെ പിടിക്കുന്ന രീതിക്കെതിരെയും പഴി കേട്ടു.

ഇതുമായി ബന്ധപ്പെട്ട് പോലീസിലും സൈബർ സെല്ലിലും പല തവണ പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും സുരേഷ് കുറ്റപ്പെടുത്തി.കഴിഞ്ഞ 29 വര്‍ഷമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 165 രാജവെമ്പാല ഉള്‍പ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ രക്ഷിച്ച ശേഷമാണ് വാവ സുരേഷ് പാമ്പുപിടുത്തം മതിയാക്കാനുള്ള തീരുമാനം അറിയിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :