തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ ജനപ്രിയമാകുന്നു; കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 മെയ് 2022 (18:19 IST)
തലസ്ഥാന നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനു കെഎസ്ആര്‍ടിസി അവതരിപ്പിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. തിരുവനന്തപുരത്ത് സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ക്കു ലഭിക്കുന്ന ജനപ്രീതി മുന്‍നിര്‍ത്തിയാണു മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനു കെ.എസ്.ആര്‍.ടി.സി. ആലോചിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് തിരുവനന്തപുരത്ത് സിറ്റി സര്‍ക്കുലര്‍ ബസുകള്‍ ഓടിത്തുടങ്ങിയത്.

നഗരത്തിലെ പ്രധാന പോയിന്റുകളെ ബന്ധിപ്പിച്ച് 10 റൂട്ടുകളിലാണു സര്‍ക്കുലര്‍ ബസുകള്‍ സഞ്ചരിക്കുന്നത്. റൂട്ടുകള്‍ തിരിച്ചറിയാന്‍ റെഡ്, ബ്ലൂ, മജന്ത, യെല്ലോ, വയലറ്റ്, ബ്രൗണ്‍, ഗ്രീന്‍ നിറങ്ങള്‍ നല്‍കി. ഈ റൂട്ടുകളില്‍ ഓരോ 15 മിനിറ്റിലും ബസ് വരും. തിരക്കുള്ള സമയമാണെങ്കില്‍ 10 മിനിറ്റ് ഇടവേളയില്‍ ബസ് ഉണ്ടാകും. ടിക്കറ്റ് മിനിമം 10 രൂപയും പരമാവധി 30 രൂപയും. 24 മണിക്കൂര്‍ പരിധിയില്ലാതെ യാത്ര ചെയ്യാനുള്ള ഗുഡ് ഡേ ടിക്കറ്റ് ടിക്കറ്റ് സൗകര്യമുണ്ട്. പദ്ധതിയുടെ ഭാഗമായി ഒരു പ്രീ പെയ്ഡ് ഡിജിറ്റല്‍ കാര്‍ഡും കെഎസ്ആര്‍ടിസി പുറത്തിറക്കിയിട്ടുണ്ട്. ബസില്‍ പണം നേരിട്ടു നല്‍കാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഈ ട്രാവല്‍ കാര്‍ഡ് പരമാവധി 2000 രൂപയ്ക്കു വരെ റീചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :