1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur Pooram Accident Death

'മരത്തിന്റെ ഉള്ളിലായിരുന്നു കേട്, അറിഞ്ഞില്ല'; ജീവനെടുത്ത അപകടം

Thrissur Pooram
തൃശൂര്‍ പൂരത്തിനിടെ ഒടിഞ്ഞുവീണ മരക്കൊമ്പ് കണ്ണീര്‍ വേദനയായി. പുറത്തുനിന്ന് നോക്കുമ്പോള്‍ യാതൊരു പ്രശ്‌നവും ഇല്ലാത്ത ആല്‍മരമാണ് അപകടത്തിനു കാരണമായത്. 
 
'പുറത്തുനിന്ന് നോക്കുമ്പോള്‍ മരത്തില്‍ കേടൊന്നും കണ്ടിട്ടില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ പൂരത്തിനു മുന്‍പേ മരം വെട്ടിക്കളയുമായിരുന്നു. മരത്തിന്റെ ഉള്ളിലായിരുന്നു കേട്. അതുകൊണ്ടാണ് ശക്തമായ കാറ്റ് ഇല്ലാതെയും മരക്കൊമ്പ് പൊട്ടിവീണത്,' തിരുവമ്പാടി ദേവസ്വം സെക്രട്ടറി രവി മേനോന്‍ വെബ് ദുനിയ മലയാളത്തോട് പറഞ്ഞു. മരക്കൊമ്പ് പൊട്ടിവീഴുന്നതിനു കുറച്ച് മുന്‍പ് വരെ താനും അവിടെ ഉണ്ടായിരുന്നെന്നും വെടിക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കാന്‍ മാറിയപ്പോഴാണ് അപകടം സംഭവിച്ചതെന്നും രവി മേനോന്‍ പറഞ്ഞു. 

തൃശൂര്‍ പൂരത്തിനിടെ ആല്‍മരക്കൊമ്പ് പൊട്ടിവീണ് അപകടമുണ്ടായത് നാടിനെ കണ്ണീരിലാഴ്ത്തുന്നു. മേളം കൊട്ടിക്കയറുന്നതിനിടെയാണ് അപകടമുണ്ടായത്. കുട്ടംകുളങ്ങര അര്‍ജുനന്‍ എന്ന ആനയാണ് തിടമ്പേറ്റിയിരുന്നത്. അപകടമുണ്ടായതിനു തൊട്ടടുത്ത് തന്നെയാണ് ആനയെ നിര്‍ത്തിയിരുന്നത്. കൊമ്പ് പൊട്ടിവീണ ആല്‍മരത്തിനു പിന്നിലായാണ് ആന നിന്നിരുന്നത്. കൊമ്പ് വീണതും ആന പരിഭ്രാന്തനായി. മരക്കൊമ്പ് വീഴുന്ന ശബ്ദം കേട്ട് അര്‍ജുനന്‍ ഒരു വശത്തേക്ക് കുതറിനീങ്ങി. അതുകൊണ്ട് വന്‍ അപകടം ഒഴിവായി. ആളുകള്‍ കൂടിനില്‍ക്കുന്ന സ്ഥലത്തേക്കാണ് ആന കുതറിയോടിയിരുന്നതെങ്കില്‍ പൂരനഗരിക്ക് മറ്റൊരു അപകടത്തിനു കൂടി സാക്ഷ്യം വഹിക്കേണ്ടിവവരുമായിരുന്നു. അപകടമുണ്ടായ ഉടനെ തന്നെ ആനയെ അവിടെ നിന്നു മാറ്റി. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയും അച്ചടക്കത്തോടെയും ആയിരുന്നു പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം പുരോഗമിച്ചിരുന്നത്. അതിനിടയിലാണ് പൂരനഗരിയെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത അപകടം സംഭവിക്കുന്നത്. ബ്രഹ്മസ്വം മഠത്തില്‍ നിന്നും നായ്ക്കനാല്‍ പന്തലിലേക്കുള്ള തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് നടക്കുന്നതിനിടെയാണ് പൂരപ്പറമ്പിലെ ആല്‍മരത്തിന്റെ കൊമ്പ് പൊട്ടിവീഴുന്നത്. തിരുവമ്പാടി പൂരം ആഘോഷക്കമ്മിറ്റി അംഗം എരവിമംഗലം ഇരിക്കാലില്‍ ഹൗസില്‍ രമേഷ് (56), തിരുവമ്പാടി ദേവസ്വം അംഗം പൂങ്കുന്നം പണിയത്തുവീട്ടില്‍ രാധാകൃഷ്ണന്‍ (65) എന്നിവരാണ് ഈ അപകടത്തില്‍ മരിച്ചത്. 25 ലേറെ പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷമായിരുന്നു സംഭവം. 
 
മഠത്തില്‍വരവ് പഞ്ചവാദ്യം നടക്കുന്ന അതേസ്ഥലത്താണ് അപകടമുണ്ടായത്. രാത്രിയിലെ പഞ്ചവാദ്യം തുടങ്ങിയ ഉടനെ തൊട്ടടുത്ത തൃപ്പാക്കല്‍ ക്ഷേത്രവളപ്പിലെ ആലിന്റെ വലിയ കൊമ്പ് പൊട്ടിവീഴുകയായിരുന്നു. എഴുന്നള്ളിപ്പിനു എത്തിയ നൂറോളം പൂരം കമ്മിറ്റിക്കാര്‍ അവിടെ ഉണ്ടായിരുന്നു. ആല്‍മരക്കൊമ്പ് പൊട്ടിവീണതിനൊപ്പം വൈദ്യുതി കമ്പികളും പൊട്ടിവീണു. എന്നാല്‍, വൈദ്യുതി കമ്പികള്‍ ആളുകളുടെ ദേഹത്ത് തട്ടാത്തത് വന്‍ ദുരന്തം ഒഴിവാക്കി. 
 
മേളം കൊട്ടിക്കയറുന്നതിനിടെയായിരുന്നു മരത്തിന്റെ വലിയൊരു കൊമ്പ് പൊട്ടിവീണത്. മേളത്തിന്റെ ശബ്ദം കാരണം പലരും മരത്തിന്റെ കൊമ്പ് പൊട്ടിവീഴുന്നതിന്റെ ശബ്ദം ശ്രദ്ധിച്ചില്ല. എല്ലാവരും മേളത്തില്‍ ശ്രദ്ധിച്ചുനില്‍ക്കുകയായിരുന്നു. വെടിക്കെട്ടിനായുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടതിനാല്‍ പൂരം കമ്മിറ്റിക്കാരായ പലരും മേള സ്ഥലത്തുനിന്ന് പിന്‍വാങ്ങിയിരുന്നു. അതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. പൊട്ടിവീണ മരക്കൊമ്പ് താഴെ എത്തുന്നതിനു ഏതാനും സെക്കന്‍ഡുകള്‍ക്ക് മുന്‍പാണ് താഴെ നില്‍ക്കുകയായിരുന്ന പലരും ഓടിരക്ഷപ്പെട്ടത്. 
 
അപകടത്തെ തുടര്‍ന്ന് എഴുന്നള്ളിപ്പ് നിര്‍ത്തിവച്ചു. മുക്കാല്‍ മണിക്കൂറിനു ശേഷമാണ് എഴുന്നള്ളിപ്പ് പുനഃരാരംഭിച്ചത്. അഗ്നിസുരക്ഷാ സേന എത്തി കൊമ്പുകള്‍ മുറിച്ചുമാറ്റി. പിന്നീട് ഈ ആല്‍മരവും പൂര്‍ണമായി വെട്ടിനീക്കി.
 
 
About Writer
നെല്‍വിന്‍ വില്‍സണ്‍
അടുത്ത ലേഖനം
Kerala Lottery: 80 ലക്ഷത്തിന്റെ ഭാഗ്യശാലിയെ അറിയാന്‍ ഇനിയും കാത്തിരിക്കണം; കാരുണ്യയുടെ നറുക്കെടുപ്പ് മാറ്റി