എൻഎസ്എസ് ബജറ്റ് ഹാളിൽ എത്തിയ സുരേഷ് ഗോപിയെ ഇറക്കിവിട്ടു; ഹൃദയം തകര്‍ന്ന് പോയെന്ന് താരം

ചങ്ങനാശേരി| Last Updated: ശനി, 27 ജൂണ്‍ 2015 (11:57 IST)
എൻഎസ്എസിന്റെ ബജറ്റ് സമ്മേളന ഹാളിലേയ്ക്ക് അനുവാദമില്ലാതെ കടന്നുവന്നതിന് നടന്‍
സുരേഷ് ഗോപിയെ പുറത്താക്കി. ഇന്ന് രാവിലെ മന്നം സമാധിയില്‍ പുഷ്പാർച്ചനയ്ക്കു ശേഷം സുരേഷ് ഗോപി ഹാളിലെത്തിയപ്പോളാണ് സംഭവം നടന്നത്. ഹാളിലെത്തിയ സുരേഷ് ഗോപിയോട് ഹാളിന് വെളിയില്‍ പോകുവാന്‍ ആവശ്യപ്പെടുകയായിരുന്നു.താങ്കളെ ആരാണ് ഇവിടേക്ക് ക്ഷണിച്ചത്, താങ്കളുടെ ഷോ ഇവിടെ വേണ്ടെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്‍ എസ് എസ് ആസ്ഥാനത്ത് നേരിട്ട പെരുമാറ്റത്തില്‍ തന്റെ ഹൃദയം തകര്‍ന്ന് പോയെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.

താന്‍ ജന്മനാളായതിനാല്‍ അമ്പലത്തിലെത്തിയതായിരുന്നെന്നും തുടര്‍ന്ന് മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തിയെന്നും. പിന്നീട് അവിടെ ഉണ്ടായിരുന്ന എന്‍ എസ് പ്രതിനിധികള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സുകുമാരന്‍ നായരെ കാണുവാന്‍ പോയതെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ ഹാളിലെത്തിയപ്പോള്‍ തനിക്കിതൊന്നും ഇഷ്ടമല്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞെന്നും അതിനാല്‍ ഹാള്‍ വിട്ട് വെളിയില്‍ പോകുകയായിരുന്നെന്നും സുരേഷ് ഗോപി ഒരു വാര്‍ത്താമാധ്യമത്തോട്
പ്രതികരിച്ചു.

അരുവിക്കരയില്‍ വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സുരേഷ് ഗോപി എന്‍ എസ് എസ് ആസ്ഥാനത്തെത്തിയത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന ധാരണയിലാണ് സുകുമാരന്‍ നായരുടെ പ്രതികരണമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :