ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷ മൂല്യനിര്‍ണയം ഏപ്രില്‍ 3 മുതല്‍ 20 വരെ; ഏറ്റവും കുറച്ചുപേര്‍ പരീക്ഷ എഴുതുന്നത് കുട്ടനാട്ടില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 4 മാര്‍ച്ച് 2024 (15:59 IST)
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാര്‍ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ എഴുതും. മാര്‍ച്ച് 4 മുതല്‍ 25 വരെയാണ് പരീക്ഷ. 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും പരീക്ഷ എഴുതും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 2,55,360 കുട്ടികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതും.

ഗള്‍ഫ് മേഖലയില്‍ 536 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ (പി.സി.ഒ) 26 പേരും പരീക്ഷ എഴുതും. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്, 28,180 പേര്‍. ഏറ്റവും കുറച്ച് പേര്‍ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 1,843 പേര്‍.

സംസ്ഥാനത്തൊട്ടാകെ 70 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം ഏപ്രില്‍ 3 മുതല്‍ 20 വരെ രണ്ട് ഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ടം ഏപ്രില്‍ 3 മുതല്‍ 12 വരെയാണ്. രണ്ടാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 20 വരെ. മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലേക്കുള്ള അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാരുടെയും, അസിസ്റ്റന്റ് എക്‌സാമിനര്‍മാരുടേയും നിയമന ഉത്തരവുകള്‍ 10 മുതല്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും. കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് മൂന്നാം വാരത്തില്‍ ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :