സ്വപ്‌നയെ നിയമിച്ചത് ശിവശങ്കറിന്റെ ശുപാർശയിൽ: സസ്‌പെൻഷൻ ഉത്തരവ് പുറത്ത്

അഭിറാം മനോഹർ| Last Modified വെള്ളി, 17 ജൂലൈ 2020 (16:48 IST)
സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌നാ സുരേഷിനെ ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക് ഓപ്പറേഷൻസ് മാനേജറായി നിയമിച്ചതിന് പിന്നിൽ മുൻ ഐ‌ടി സെക്രട്ടറി ശിവശങ്കർ. ശിവശങ്കറിന്റെ സസ്പെൻഷൻ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥയായ സ്വപ്നയെ സ്പേസ് പാർക്കിന്റെ ഓപ്പറേഷൻ മാനേജരായി ശുപാർശ ചെയ്‌തത് ശിവശങ്കറാണ്.

സ്വപ്നയുടെ നിയമം പിഡബ്ല്യുസി വഴിയെന്നായിരുന്നു സിപിഎം നേതാക്കളടക്കം നേരത്തെ വിശദീകരിച്ചിരുന്നത്.ഇതാണിപ്പോൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്.സംസ്ഥാന ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് സെക്രട്ടറിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.ഇന്നലെ ഇവർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ ഇത് വ്യക്തമായിരുന്നു.

കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ നേരിൽ ബന്ധം സ്ഥാപിക്കുന്നത് സർവീസ് ചട്ടങ്ങൾക്ക് എതിരാണ്. ഇതോടെ ശിവശങ്കറിന്റെ ശുപാർശയിൽ സംസ്ഥാനത്ത് നടന്നിരിക്കുന്ന നിയമനങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തും. അതേസമയം കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനമാണ് ഇന്നുണ്ടായത്.ജാഗ്രതക്കുറവുണ്ടായെന്നും ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാനായില്ലെന്നും വിവാദങ്ങൾ സർക്കാരിന്റെ പ്രതിഛായയെ ബാധിച്ചുവെന്നും വിമർശനമുയർന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :