ശബരിമല സ്ത്രീ പ്രവേശം: സുപ്രീംകോടതി വിധി നടപ്പിലാക്കണം, അല്ലാതെ സർക്കാരിന്റെ മുന്നിൽ മറ്റു വഴിയില്ലെന്ന് യെച്ചൂരി

വിധിയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് വോട്ട് ലക്ഷ്യം വെച്ച്‌ പിന്നീട് എതിര്‍ക്കുകയാണ് ചെയ്തതെന്നും യെച്ചൂരി പറഞ്ഞു.

തുമ്പി ഏബ്രഹാം| Last Modified ബുധന്‍, 11 ഡിസം‌ബര്‍ 2019 (08:14 IST)
ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കുകയല്ലാതെ കേരള സര്‍ക്കാരിന് മറ്റ് വഴികളില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയും കോണ്‍ഗ്രസും വൈരുദ്ധ്യമായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. വിധിയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് വോട്ട് ലക്ഷ്യം വെച്ച്‌ പിന്നീട് എതിര്‍ക്കുകയാണ് ചെയ്തതെന്നും യെച്ചൂരി പറഞ്ഞു.

ഭരണഘടന തൊട്ട് സത്യ ചെയ്ത സര്‍ക്കാരിന് സുപ്രീംകോടതി വിധി നടപ്പാക്കാതെ മറ്റ് മാര്‍ഗമില്ല. വിധിയില്‍ കൂടുതല്‍ വ്യക്തത നല്‍കാന്‍ ഏഴംഗ ബെഞ്ചിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ വിധിയില്‍ വ്യക്തത ഇല്ലാത്തതാണ് വിധി നടപ്പാക്കുന്നതിലെ തടസമെന്നും യെച്ചൂരി വ്യക്തമാക്കി.

ശബരില വിഷയത്തില്‍ ജാതിമത വര്‍ണ വ്യത്യാസമില്ലാതെ ഭരണഘടന നല്‍കുന്ന സ്വാതന്ത്യം എല്ലാവര്‍ക്കും ലഭിക്കണമെന്നാണ് സിപിഎം നിലപാട്. വിധി പുനഃപരിശോധിക്കുമ്ബോള്‍ സാങ്കേതികത്വം മാത്രമാണ് പരിശോധിക്കേണ്ടതെന്നും സിപിഎം ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തെ അനുകൂലിക്കുന്ന ബിജെപി എന്തിന് ശബരിമല യുവതീപ്രവേശനത്തെ എതിര്‍ക്കുന്നെന്നും യെച്ചൂരി ചോദിച്ചു. ശബരിമല യുവതിപ്രവേശന വിഷയത്തിൽ കോൺഗ്രസും ബിജെപിയും വിരുദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. സുപ്രീം കോടതി വിധിയെ കോൺഗ്രസ് ആദ്യം അനുകൂലിക്കുകയും പിന്നീട് എതിർക്കുകയും ചെയ്തത് വോട്ട് മുന്നിൽ കണ്ടാണ്. വിധി പുനഃപരിശോധിക്കുമ്പോൾ സാങ്കേതികത്വം മാത്രമാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :