ശബരിമലയിൽ സർക്കാരിനു രണ്ട് മുഖമോ? രണ്ട് വള്ളത്തിൽ കാൽ വെയ്ക്കുന്നത് നല്ലതോ?

എസ് ഹർഷ| Last Modified ബുധന്‍, 26 ഡിസം‌ബര്‍ 2018 (16:00 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ രണ്ട് വള്ളത്തിലും കാൽ വെയ്ക്കുന്നുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. വിധി നടപ്പിലാക്കാനെന്ന വ്യാജേനെ സുരക്ഷ ആവശ്യപ്പെടുന്ന യുവതികൾക്ക് പാതി വഴി വരെ നൽകുകയും ശേഷം വിശ്വാസികളെ മുറിവേൽപ്പിക്കാൻ കഴിയില്ലെന്ന് നിലപാടെടുക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.

നിരവധി തവണ സ്ത്രീകൾ ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരുന്നു. ആദ്യമൊക്കെ പിന്മാറാൻ ആവശ്യപ്പെടുകയായിരുന്നു പൊലീസ്. എന്നാൽ, എത്തിയ യുവതികളിൽ പലരും കർശന നിലപാടെടുത്തതോടെ സുരക്ഷ നൽകുകയല്ലാതെ വഴിയില്ലെന്നായി പൊലീസിന്.

സുരക്ഷയൊരുക്കി സ്ത്രീകളെ പമ്പയിൽ നിന്നും കൊണ്ടുപോകുകയും അതേ സ്പീഡിൽ തിരിച്ചിറക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. വിശ്വാസികളുടെയും പ്രതിഷേധക്കാരുടെയും ഭീഷണിക്ക് മുന്നിൽ പൊലീസ് അടിപതറുകയാണ് പലപ്പോഴും. പ്രതിഷേധക്കാർ ഇരച്ചെത്തിയപ്പോൾ തിരിഞ്ഞോടിയ പൊലീസിനേയും കേരള ജനത കണ്ടു.

എന്തുവന്നാലും സുപ്രീം‌കോടതി വിധി സർക്കാർ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു പറയുന്നത്. എന്നാൽ, വിശ്വാസകളെ വേദനിപ്പിച്ച് കൊണ്ട് ആക്ടിവിറ്റുകൾക്ക് സുരക്ഷയൊരുക്കില്ലെന്നും പൊലീസ് പറയുന്നു. ഒരേ സമയം, രണ്ട് വള്ളത്തിൽ കാൽ വെയ്ക്കുന്ന നിലപാടാണോ സർക്കാർ ഇപ്പോൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്നും വിമർശനമുയരുന്നുണ്ട്.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :