ഗർഭിണിയായ പൂച്ചയെ കൊന്ന് മതിലിൽ കെട്ടിത്തൂക്കി; മലയാളി പൊളിയാണെന്ന് പറയുന്നത് ഇതോ?

നീലിമ ലക്ഷ്മി മോഹൻ| Last Modified ചൊവ്വ, 12 നവം‌ബര്‍ 2019 (10:24 IST)
തിരുവനന്തപുരത്തെ പാല്‍ക്കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയോട് സമാനതകളില്ലാത്ത ക്രൂരത. പാല്‍ക്കുളങ്ങരയിലെ ഒരു ക്ലബ്ബില്‍ ഗര്‍ഭിണിയായ പൂച്ചയെ കൊന്നശേഷം അതിനെ മതിലിനരികില്‍ കെട്ടിത്തൂക്കി. പൂച്ചയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
 
ക്ലബ്ബിലെത്തിയ ആളുകളില്‍ ചിലര്‍ മദ്യപിച്ച ശേഷം പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയതാണ് എന്നാണ് ആരോപണം. പാര്‍വ്വതി മോഹന്‍ എന്ന തിരുവനന്തപുരത്തെ മൃഗാവകാശ പ്രവര്‍ത്തകയാണ് സംഭവം പുറത്തറിയിച്ചത്. ഈ ക്ലബ്ബില്‍ മദ്യപാനവും ചീട്ട് കളിയും പതിവായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അത്തരത്തില്‍ എത്തിയവരാണ് പൂച്ചയോട് ഈ ക്രൂരത കാട്ടിയത് എന്നാണ് പരാതി.
 
സംഭവത്തിൽ ആദ്യം കേസെടുക്കാൻ പൊലീസ് മടികാണിച്ചിരുന്നെന്നു ആരോപണം ഉണ്ട്.  എന്നാൽ, സംഭവം വൈറലായതോടെ കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 
ശനിയാഴ്ച രാവിലെ 9.45ഓട് കൂടിയാണ് തനിക്ക് വിവരം അറിയിച്ച് കൊണ്ടുളള ഫോണ്‍ കോള്‍ വന്നതെന്ന് ഫേസ്ബബുക്ക് പോസ്റ്റില്‍ പാര്‍വ്വതി പറയുന്നു. സ്ഥലത്ത് എത്തിയപ്പോള്‍ കണ്ടത് ഗര്‍ഭിണിയായ പൂച്ചയെ ഒരു പ്ലാസ്റ്റിക് കയറില്‍ തൂണില്‍ കെട്ടിത്തൂക്കിയിരിക്കുന്നതാണ്. ഇക്കാര്യം പോലീസിനെ വിളിച്ച് അറിയിച്ചെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെന്നും പാര്‍വ്വതി പറയുന്നു. ക്ലബ്ബിലെ അംഗങ്ങളായ ചിലര്‍ പരാതി കൊടുക്കുന്നതില്‍ നിന്നും തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ഫേസ്ബുക്ക് പോസ്റ്റില്‍ പാര്‍വ്വതി മോഹന്‍ ആരോപിച്ചു.  



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :