ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്, ഷംസീറിനെ മാറ്റി വീണ ജോർജ് സ്പീക്കർ? മന്ത്രിസഭാ പുനഃസംഘടന ചർച്ചകൾ സജീവം

അഭിറാം മനോഹർ| Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (13:16 IST)
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടര്‍ വര്‍ഷത്തോട് അടുക്കുന്നതിനെ തുടര്‍ന്ന് മന്ത്രിസഭാ പുനസംഘടനാ ചര്‍ച്ചകള്‍ സജീവം. മുന്‍ധാരണ പ്രകാരം കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവും ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍ കോവിലും രണ്ടര്‍ വര്‍ഷം കഴിയുന്നതോടെ മന്ത്രിസ്ഥാനം ഒഴിയണം. കേരള കോണ്‍ഗ്രസ് ബിയിലെ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാണ് പകരം എത്തേണ്ടത്. ഇതിനൊപ്പം സിപിഎം മന്ത്രിമാരിലും മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന.

ആന്റണി രാജുവും കെ ബി ഗണേഷ് കുമാറും രണ്ടര വര്‍ഷം ഗതാഗത വകുപ്പ് പങ്കിടുകയെന്നത് തുടക്കത്തിലെ ഉണ്ടാക്കിയ ധാരണയാണ്. തുറമുഖ വകുപ്പാണ് അഹമ്മദ് ദേവര്‍ കോവിലും കടന്നപ്പള്ളിയും പങ്കിടുക. അതേസമയം ഗതാഗത വകുപ്പ് ഏറ്റെടൂക്കുന്നതില്‍ ഗണേഷ് കുമാര്‍ വിമുഖത അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗതാഗത, വനം വകുപ്പുകള്‍ തമ്മില്‍ വെച്ച് മാറാനാകുമോ എന്നതും സിപിഎം ആലോചിക്കുന്നുണ്ട്. അതേസമയം സോളാര്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെയും സിപിഎമ്മിനുള്ളില്‍ അസ്വാരസ്യങ്ങളുണ്ട്.

അതേസമയം ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി സ്പീക്കറാകുവാന്‍ പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എ എന്‍ ഷംസീര്‍ സ്പീക്കറെന്ന നിലയില്‍ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും ഈ വിഷയം ചര്‍ച്ചയിലില്ലെന്നും സിപിഎം വ്യക്തമാക്കുന്നു. നേരത്തെ എം ബി രാജേഷിനെ സ്പീക്കര്‍ പദവിയില്‍ നിന്നും മാറ്റിയാണ് സംസീറിനെ സ്പീക്കറാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :