ചെന്നിത്തലയുടെ പഞ്ചായത്തിൽ അധികാരം പിടിച്ച് ബിജെപി; ഒന്നും മിണ്ടാതെ കോൺഗ്രസ് !

എ കെ ജെ അയ്യര്‍| Last Updated: ചൊവ്വ, 20 ഏപ്രില്‍ 2021 (21:53 IST)
ആലപ്പുഴ: ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തിന് നടന്ന തെരഞ്ഞെടുപ്പില്‍ ഒടുവില്‍ ഇടതു വലതു സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി ബി.ജെ.പി വിജയിച്ചു. തൃപ്പെരുന്തുറയില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും കഴിഞ്ഞ രണ്ട് തവണയും കോണ്‍ഗ്രസ് സി.പി.എമ്മിനെ പിന്തുണച്ചിരുന്നു. എന്നാല്‍ വിജയിച്ചു വന്ന ശേഷം സി.പി.എം അംഗം പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. ബി.ജെ.പി യെ ഒഴിവാക്കുക എന്ന ലക്ഷ്യമിട്ടായിരുന്നു രണ്ട് തവണയും ഈ സംഭവങ്ങള്‍ അരങ്ങേറിയത്.

പഞ്ചായത്തില്‍ ആകെ പതിനെട്ട് അംഗങ്ങളാണുള്ളത്. ഇതില്‍ കോണ്‍ഗ്രസിനും ബി.ജെ.പി ക്കും 6 പേര്‍ വീതവും സി.പി.എമ്മിന് 5 പേരും പതിനെട്ടാമനായി യു.ഡി.എഫ് വിമതനായി ജയിച്ച സ്വാതന്ത്രനുമാണുള്ളത്. എന്നാല്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമുള്ളതാണ്. ഇതാണ് ഒടുവില്‍ ബി.ജെ.പി ക്ക് തുണയായത്. പട്ടികജാതിയിലുള്ള വനിതാ അംഗങ്ങള്‍ ബി.ജെ.പിക്കും സി.പി.എമ്മിനും മാത്രമാണുള്ളത്. ഇതോടെ ബി.ജെ.പി യെ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് സി.പി.എമ്മിനെ പിന്തുണച്ചു.

എന്നാല്‍ ഈ കൂട്ടുകെട്ട് സംബന്ധിച്ച് ബി.ജെ.പി വ്യാപകമായ പ്രചാരണ വിഷയമാക്കി. തുടര്‍ന്നാണ് സി.പി.എം സംസ്ഥാന എ നേതൃത്വം കോണ്‍ഗ്രസ് കൂട്ടുകെട്ട് വേണ്ടെന്നു വച്ചതും സി.പി.എം പ്രസിഡന്റ് രാജിവക്കുകയും ചെയ്തത്. തുടര്‍ന്ന് വീണ്ടും ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടു നില്‍ക്കുകയും യു.ഡി.എഫ് വിമതര്‍ ബി.ജെ.പി ക്ക് വോട്ടു ചെയ്യുകയും ചെയ്തതോടെ ഏഴു വോട്ടുകള്‍ നേടി ബി.ജെ.പിയുടെ ബിന്ദു പ്രദീപ് ചെന്നിത്തല പഞ്ചായത് പ്രസിഡന്റാവുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :