മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന് ബിജെപിയെ പഴിക്കേണ്ട; ഉത്തരവാദിത്തം തനിക്ക്, ഒഴിവാക്കിയതിൽ വിഷമമില്ല- വെള്ളാപ്പള്ളി

ഉമ്മൻ ചാണ്ടി , എസ്എൻഡിപി , ആര്‍ ശങ്കര്‍ പ്രതിമ , വെള്ളാപ്പള്ളി നടേശന്‍
കൊല്ലം| jibin| Last Modified തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (10:01 IST)
മുന്‍മുഖ്യമന്ത്രിയും മുന്‍ കെപിസിസി അധ്യക്ഷനുമായ ആര്‍ ശങ്കറിന്റെ പ്രതിമ അനാഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിന് ബിജെപിയെ പഴിക്കേണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന്റെ ഉത്തരവാദിത്തം തനിക്കാണ്. ഒഴിവാക്കിയതിൽ വിഷമമില്ല. വിവാദം കൊണ്ട് ഉമ്മൻ ചാണ്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ചടങ്ങിൽ അധ്യക്ഷനുണ്ടാകില്ല. താൻ ആമുഖ പ്രസംഗമാകും നടത്തുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പകരം വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനാകും. മുഖ്യമന്ത്രിയുടെ പേര് വെച്ചുള്ള ശിലാഫലകം രഹസ്യമായി എടുത്തുമാറ്റുകയും ചെയ്‌തു. ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി വിട്ടു നില്‍ക്കണമെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചതായുള്ള വാര്‍ത്ത വിവാദമായതിനു പിന്നാലെയാണ് ശിലാഫലകം മാറ്റിയത്.

വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ഥന മാനിച്ചാണ് ഉമ്മന്‍ചാണ്ടി ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇതില്‍ അതിയായ ദു:ഖമുണ്ടെന്നും മുഖ്യമന്ത്രിയുടെ
ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ തന്നെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.

ചില കേന്ദ്രങ്ങള്‍ക്ക് മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന് വെള്ളാപ്പള്ളി അറിയിച്ചിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ബിജെപിയുടെ ആവശ്യപ്രകാരമാണ് വെള്ളാപ്പള്ളി ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് സൂചന. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :