നവീന്‍ ബാബു കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്; നാല് കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2026 (19:45 IST)
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. തലശ്ശേരി സെഷന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നവീന്‍ ബാബുവിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്. നിലവിലെ അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. പ്രധാനമായും നാല് കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നവീന്‍ ബാബുവിന് ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കാന്‍ തന്റെ സ്വര്‍ണം പണയപ്പെടുത്തിയെന്ന പ്രശാന്ത് എന്ന വ്യക്തിയുടെ മൊഴിയില്‍ വ്യക്തത വരുത്തണമെന്നും ഈ സ്വര്‍ണം എവിടെയാണെന്നും എപ്പോള്‍ പണയപ്പെടുത്തിയെന്നും അന്വേഷിച്ച് കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണമെന്ന് കോടതി ഉത്തരവിട്ടു.പ്രശാന്തിന്റെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളില്‍ ഒന്ന് മാത്രമാണ് അന്വേഷണ സംഘം പരിശോധിച്ചതെന്നും രണ്ടാമത്തെ ഫോണിലെ വിവരങ്ങളും പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ പല ഫോണ്‍ രേഖകളുടെയും പൂര്‍ണ്ണരൂപം അടങ്ങിയിട്ടില്ലെന്നും അവ ലഭ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചു. കേസില്‍ നേരത്തെ പരാതി അന്വേഷിച്ച വിജിലന്‍സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :