'ജീവനുള്ള ശരീരത്തില്‍ നിന്നു പച്ചയിറച്ചി കടിച്ചുതിന്നുന്ന വേദന'; കുടുംബത്തിനെതിരായ ആക്രമണത്തില്‍ മുഹമ്മദ് റിയാസ്

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 19 മെയ് 2021 (10:43 IST)

കുടുംബത്തിനെതിരായ ആക്രമണങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതായിരുന്നെന്ന് നിയുക്തമന്ത്രിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനുമായ മുഹമ്മദ് റിയാസ്. ജീവനുള്ള ശരീരത്തില്‍ നിന്നു പച്ചയിറച്ചി കടിച്ചു തിന്നുന്ന തരത്തിലുള്ള വേദനയായിരുന്നു പല ആക്രമണങ്ങളും തനിക്ക് സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയാണ് ഓരോ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുന്നത്. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ഥമായി നിറവേറ്റുകയാണ് ലക്ഷ്യം. ഏല്‍പ്പിച്ച ഉത്തരവാദിത്തവുമായി മുന്നോട്ടുപോകും. എല്ലാ അധികാരങ്ങളും താല്‍ക്കാലികമാണെന്നും എന്നും ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കുടുംബത്തിനെതിരെ വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ നടന്നു. മക്കളുടെ പേരില്‍ പോലും അനാവശ്യ പ്രചാരണങ്ങള്‍ നടത്തി. ഞാന്‍ എല്ലാ ദിവസവും ഫോണില്‍ വിളിച്ചു സംസാരിക്കുന്ന മക്കളെ എനിക്ക് അറിയില്ലെന്ന് പോലും പറഞ്ഞുപരത്തി. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഏറെ കേള്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

വിമര്‍ശനങ്ങളുടെ നിലവാരമൊക്കെ അവനവന്‍ തന്നെ തീരുമാനിക്കട്ടെ. ബേപ്പൂരില്‍ എന്തെല്ലാം പ്രചാരണങ്ങളാണ് നടത്തിയത്. 14,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലത്തില്‍ ജനങ്ങള്‍ ഇത്തവണ നല്‍കിയത് 28,000 വോട്ടുകളുടെ ഭൂരിപക്ഷമാണ്. എല്ലാ വ്യക്തിഹത്യകള്‍ക്കിടയിലുമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.

'വ്യക്തിഹത്യകള്‍ ശ്രദ്ധിക്കാന്‍ പോകുന്നില്ല. ഞാന്‍ എന്റെ കര്‍മ്മരംഗത്ത് തുടരും. ജനങ്ങള്‍ക്ക് എന്നെ അറിയാം. ഞാന്‍ എത്ര നാളായി രാഷ്ട്രീയത്തിലുണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാം,' റിയാസ് പറഞ്ഞു.

പല ആക്രമണങ്ങളും ഭാര്യ വീണയെ അടക്കം വേദനിപ്പിച്ചു. പക്ഷേ, അവര്‍ കാര്യങ്ങള്‍ മനസിലാക്കി. എല്ലാ കാര്യങ്ങളും വ്യക്തമായി മനസിലാക്കി ഒപ്പം നില്‍ക്കുന്ന നല്ലൊരു പങ്കാളിയാണ് വീണയെന്നും അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :