മുല്ലപ്പള്ളിയുടെ നേതാവ് അമിത്ഷായോ,സോണിയയോ?; പരിഹാസവുമായി എംഎം മണി

ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയായിരുന്നു എംഎം മണിയുടെ പ്രതികരണം.

റെയ്‌നാ തോമസ്| Last Modified തിങ്കള്‍, 23 ഡിസം‌ബര്‍ 2019 (10:29 IST)
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ പരിഹസിച്ച് മന്ത്രി എം എം മണി. കോണ്‍ഗ്രസിലെയും ലീഗിലെയും നേതാക്കള്‍ അനുകൂലിച്ചിട്ടും ഇടതുപക്ഷത്തോട് ഒരുമിച്ച് പ്രതിഷേധം നടത്താനില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്.

എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന.ഇതെല്ലാം കാണുന്ന ജനങ്ങള്‍ ചോദിക്കുന്നത് മുല്ലപ്പളഅളിയുടെ നേതാവ് അമിത് ഷായാണോ, സോണിയാ ഗാന്ധിയാണോ എന്ന്- മന്ത്രി പറഞ്ഞു. ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയായിരുന്നു എംഎം മണിയുടെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

”#പുര_കത്തുമ്പോൾ #മുല്ലപ്പള്ളിയുടെ_വാഴവെട്ട്!

ഇന്ത്യയുടെ മത നിരപേക്ഷത തകർക്കുന്നതിനും വിഭാഗീയത സൃഷ്ടിക്കുന്നതിനും ലക്ഷ്യം വച്ച് ബിജെപിയുടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെ കേരളത്തിൽ LDF ഉം UDF ഉം സംയുക്തമായി രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ സംഘടിപ്പിച്ച സമരം ദേശീയ തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയതും കക്ഷിഭേദമെന്യ എല്ലാവരിൽ നിന്നും അംഗീകാരം നേടിയതുമായിരുന്നു. ഡൽഹിയിൽ സി.പി.എം. നേതാവ് സ: സീതാറാം യെച്ചൂരിയും, കോൺഗ്രസ് നേതാവ് ശ്രീമതി സോണിയാ ഗാന്ധിയും ഉൾപ്പെടെ വിവിധ കക്ഷി നേതാക്കളും ഒരുമിച്ച് സമരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ യോജിച്ചുള്ള സമരത്തെ സോണിയാ ഗാന്ധി ഉൾപ്പെടെ ദേശീയ തലത്തിലും, കേരളത്തിലും കോൺഗ്രസിന്റെ മിക്കവാറും എല്ലാ നേതാക്കൻമാരും അനുകൂലിക്കുകയാണ്. സ്വാഭാവികമായും
ബി ജെപി നേതാക്കൾ എതിർക്കുയും ചെയ്യുന്നു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ബിജെപി യുടെ വഴിയേ ഇത്തരം സമരത്തെ എതിർക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. ശബരിമല വിഷയത്തിൽ ഇതേ മുല്ലപ്പള്ളി തന്നെയാണ് RSS മായി കൈകോർത്ത് സമരം ചെയ്യാൻ അണികളോട് ആഹ്വാനം ചെയ്തതെന്ന കാര്യവും ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്.

ഇതെല്ലാം കാണുന്ന ജനങ്ങൾ
ചോദിക്കുന്നുണ്ട്; മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതാവ്
അമിത് ഷായാണോ
സോണിയാ ഗാന്ധിയാണോ ?”



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :