ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം നാളെയോടെ; കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 10 ജൂണ്‍ 2021 (07:19 IST)

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ പുതിയ ന്യൂനമര്‍ദം രൂപപ്പെടും. ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ജൂണ്‍ 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. 11 ന് രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്തിപ്രാപിച്ച് അടുത്ത മൂന്നുദിവസങ്ങളില്‍ ഒഡിഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് ഭാഗത്തേക്കു പോകും. 11-ന് തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളിലൊഴികെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 12-ന് തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ജൂണ്‍ 13 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 13 ന് അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്.


മറ്റ് ജാഗ്രതാ നിര്‍ദേശങ്ങള്‍

കേരള തീരത്ത് 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.

കേരള തീരത്ത് നിന്നുള്ള മല്‍സ്യബന്ധനം ജൂണ്‍ 13 വരെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം. etc.) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :