വക്കാലത്തിനെ ചൊല്ലി തർക്കം; കൂടത്തായി കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ തള്ളി

അടുത്തമാസം രണ്ടുവരെയാണ് റിമാന്‍ഡ് നീട്ടിയത്.

തുമ്പി എബ്രഹാം| Last Modified ശനി, 19 ഒക്‌ടോബര്‍ 2019 (15:20 IST)
കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി. ജോളി, മാത്യു, പ്രജുകുമാര്‍ എന്നീ മൂന്നു പ്രതികളുടെയും റിമാന്‍ഡ് കാലാവധി താമരശ്ശേരി കോടതി നീട്ടി. അടുത്തമാസം രണ്ടുവരെയാണ് റിമാന്‍ഡ് നീട്ടിയത്.

അതിനിടെ ജോളിയുടെ വക്കാലത്തിനെച്ചൊല്ലി കോടതിയില്‍ തര്‍ക്കമുണ്ടായി. ജോളി ആളൂരിന് വക്കാലത്ത് നല്‍കിയോ എന്ന് വ്യക്തതയില്ലെന്ന് ബാര്‍ അസോസിയേഷന്‍ പറഞ്ഞു. സൗജന്യ നിയമസഹായം നല്‍കേണ്ടത് കോടതിയാണെന്ന വാദവുമുയര്‍ന്നു.

എന്നാല്‍ ഇക്കാര്യം ജോളി പറഞ്ഞാല്‍ പരിശോധിക്കാമെന്ന നിലപാടിലാണ് കോടതി. ജോളി വിദ്യാഭ്യാസമുള്ളയാളാണെന്നും അവര്‍ തന്നെയാണ് വക്കാലത്തില്‍ ഒപ്പിട്ടിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. വക്കാലത്തിന്റെ കാര്യത്തില്‍ ജോളി തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.

തന്റെ അഭിഭാഷകനായി ഗോവിന്ദച്ചാമിക്കായി വാദിച്ച ബിഎ ആളൂര്‍ വേണ്ടെന്ന് കൂടത്തായി കൊലപാതക കേസുകളിലെ പ്രതി ജോളി പറഞ്ഞതാണ് തര്‍ക്കത്തിന് കാരണം. സഹോദരന്‍ ഏര്‍പ്പാടാക്കിയതെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ താനത് വിശ്വസിക്കുന്നില്ലെന്നും ജോളി പറഞ്ഞിരുന്നു. വെള്ളിയാഴ്ച താമരശ്ശേരി ഒന്നാം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനെത്തിയപ്പോഴായിരുന്നു ജോളിയുടെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :