കൊച്ചി മെട്രോയ്ക്ക് പച്ചക്കൊടി; പരീക്ഷണ ഓട്ടം ആരംഭിച്ചു

കൊച്ചി| JOYS JOY| Last Modified ശനി, 23 ജനുവരി 2016 (12:20 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫ്ലാഗ് ഓഫ് ചെയ്തതോടെ കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു പരീക്ഷണ ഓട്ടത്തിന് മുഖ്യമന്ത്രി പച്ചക്കൊടി കാണിച്ചത്. അഞ്ചു കിലോമീറ്റര്‍ മാത്രം വേഗത്തില്‍ ആയിരിക്കും മെട്രോ പരീക്ഷണ ഓട്ടം നടത്തുക. മുട്ടം യാര്‍ഡിലെ വൈദ്യുതീകരിച്ച പാളത്തിലാണ് മെട്രോ കോച്ചുകള്‍ പരീക്ഷണ ഓട്ടം ആരംഭിച്ചത്.

മുട്ടം യാര്‍ഡിലെ പ്രത്യേക വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പച്ചക്കൊടി വീശിയത്. പരീക്ഷണ ഓട്ടം പൂര്‍ത്തിയായതിനു ശേഷം നവംബര്‍ ഒന്നുമുതല്‍ മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്നു നല്കിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം സ്വദേശി രാകേഷ് രാധാകൃഷ്‌ണനും തൃശൂര്‍ സ്വദേശി സിജോ ജോണുമായിരുന്നു മെട്രോയുടെ പരീക്ഷണ ഓട്ടത്തിന് സാരഥ്യം വഹിച്ചത്.

ചടങ്ങില്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ തോമസ് ഉണ്ണിയാടന്‍, മന്ത്രിമാരായ കെ ബാബു, വി കെ ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, പ്രൊഫ കെ വി തോമസ് എം പി, എം എല്‍ എമാരായ ബെന്നി ബഹനാന്‍, എസ് ശര്‍മ്മ, ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ലൂഡി ലൂയിസ്, ഡി എം ആര്‍ സി മുഖ്യ ഉപദേഷ്‌ടാവ് ഇ ശ്രീധരന്‍, ഡി എം ആര്‍ സി എം ഡി മഞ്ജു സിങ്, അല്‍സ്റ്റോം ട്രാന്‍സ്‌പോര്‍ട് പ്രസിഡന്റ് ഹെന്‍റി, കെ എം ആര്‍ എല്‍ എം ഡി ഏലിയാസ് ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എന്നാല്‍, ഉദ്ഘാടന ചടങ്ങില്‍ കളക്‌ടര്‍ രാജമാണിക്യം പങ്കെടുത്തില്ല. പരിപാടിയിലേക്കുള്ള ക്ഷണപത്രത്തില്‍ കളക്‌ടറുടെ പേര് ഉണ്ടായിരുന്നില്ല. എന്നാല്‍, വേദിയില്‍ കളക്‌ടര്‍ക്ക് ഇരിക്കാന്‍ സംഘാടകര്‍ കസേര തയ്യാറാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :