കുട്ടികൾ എണീറ്റപ്പോൾ കണ്ടത് ഉറ്റവരുടെ മൃതദേഹങ്ങൾ, ആത്മഹത്യയ്ക്ക് പിന്നിൽ വീട് വെച്ചതിലും ബിസിനസിലുമുള്ള ബാധ്യതയെന്ന് സൂചന

അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (13:32 IST)
വെണ്ണലയിലെ കൂട്ട ആത്മഹത്യയുടെ ഞെട്ടൽ മാറാതെ നാട്. വെണ്ണല ശ്രീകല റോഡില്‍ താമസിക്കുന്ന ഗിരിജ, മകള്‍ രജിത, രജിതയുടെ ഭര്‍ത്താവ് പ്രശാന്ത് എന്നിവരുടെ മരണമാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയത്. രജിതയ്ക്കും പ്രശാന്തിനും 12ഉം 8 ഉം വയസ്സുള്ള കുട്ടികളുണ്ട്. ഇവരാണ് മാതാപിതാക്കളെയും മുത്തശ്ശിയേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് ഇവർ അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു.

വീട്ടിൽ പരിശോധിച്ചപ്പോൾ 3 പേരെയും മരിച്ചനിലയിലാണ് കണ്ടതെന്ന് നാട്ടുകാർ പറയുന്നു. രണ്ടുപേര്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മുകള്‍നിലയിലെ മുറിയിലാണ് കിടന്നിരുന്നത്. വീട്ടിലെ മുറികളെല്ലാം തുറന്നിട്ടനിലയിലായിരുന്നു. കുടുംബത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതായി അറിയില്ലെന്ന് പ്രദേശവാസിയായ ഒരാൾ പ്രതികരിച്ചു.

തിങ്കളാഴ്ച രാവിലെയാണ് വെണ്ണലയിലെ വീട്ടില്‍ മൂന്നുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പും വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. വീട് വെച്ചതുമായി ബന്ധപ്പെട്ടും ഫ്‌ളോല്‍ മില്‍ ബിസിനസുമായി ബന്ധപ്പെട്ടും ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയുള്ളതായി കുറിപ്പിൽ പറയുന്നതായാണ് സൂചന. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് കരുതുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :