മാണിക്കെതിരെ കുറ്റപത്രം നല്കാന്‍ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 20 ജൂണ്‍ 2015 (17:33 IST)
ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ കുറ്റപത്രം നല്കാന്‍ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി ആര്‍ സുകേശന്റെ വെളിപ്പെടുത്തല്‍ ആണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ആണ് പരസ്യപ്പെടുത്തിയത്. സുകേശനുമായി ചാനല്‍ നടത്തിയ ഒളി കാമറ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

പാലായില്‍ മാണിക്ക് പണം നല്‍കിയതിന്റെ എല്ലാ തെളിവുകളും ഉണ്ട്. കേസില്‍ വലിയ രീതിയിലുള്ള സമ്മര്‍ദ്ദം ഉണ്ടായതായും സുകേശന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മാണിക്കെതിരായി 60 ശതമാനം തെളിവുകളും ശേഖരിച്ചതായും സുകേശന്റെ വെളിപ്പെടുത്തലിലുണ്ട്.

വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ അഗസറ്റിന്‍ മാണിക്ക് അനുകൂലമായി നിയമോപദേശം നല്‍കിയത് പള്ളി വികാരിമാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടാണെന്നും സുകേശന്‍
ഒളിക്യാമറ ദൃശ്യങ്ങളില്‍ പറയുന്നുണ്ട്. ബാര്‍കോഴക്കേസ് അട്ടിമറിക്കപ്പെട്ടുവെന്ന സാഹചര്യത്തിലാണ് സുകേശനുമായി തീര്‍ത്തും സ്വകാര്യമായി നടത്തിയ സംഭാഷണം പുറത്തു‌വിടുന്നതെന്നും ചാനല്‍ പറയുന്നു.

ക്രൈംബ്രാഞ്ച് തന്റെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ അടക്കം എടുത്തിട്ടുണ്ട്. തന്നെ വിളിച്ചവരെയെല്ലാം ക്രൈംബ്രാഞ്ച് വിളിക്കുന്നുണ്ട്. താന്‍ വാര്‍ത്ത ആര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ തന്നെ സംരക്ഷിക്കാതെ അത് പുറത്തു പറയണമെന്നും സുകേശന്‍ പറഞ്ഞു. താന്‍ നല്‍കിയ തെളിവുകള്‍ പരിശോധിച്ച ശേഷമേ വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കൂ എന്നും സുകേശന്‍ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് റിപ്പോര്‍ട്ടില്‍ മാണിക്കെതിരായി തെളിവുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു. സുകേശന്‍ ഇങ്ങനെയാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോഴത്തെ വെളിപ്പെടുത്തലില്‍ പുതുമയില്ലെന്നും അദ്ദേഹം പറഞ്ഞു

ഡിജിപി അന്തിമ വിലയിരുത്തല്‍ നടത്തിയ ശേഷം റിപ്പോര്‍ട്ട് നല്‍കും. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇങ്ങനെ പറയാമോ എന്നതും പരിശോധിക്കും. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :