അപകടരഹിതമായ കേരളം ലക്‌ഷ്യം: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം| JOYS JOY| Last Modified ഞായര്‍, 21 ജൂണ്‍ 2015 (17:13 IST)
റോഡപകടങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തെ അപകടരഹിതമായ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്‌ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. റോഡപകടങ്ങള്‍ ഉണ്ടായാല്‍ എത്രയും വേഗം അപകടത്തില്‍പ്പെട്ട ആളിനെ രക്ഷപ്പെടുത്തുന്നത് സംബന്ധിച്ച് ജനങ്ങളെയും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെയും ബോധവത്ക്കരിക്കേണ്ടത് ഉണ്ടെന്നും മന്ത്രി പറഞ്ഞു. അടിയന്തരഘട്ടങ്ങളില്‍ വൈദ്യസഹായം ഏര്‍പ്പെടുത്തി ജീവന്‍ രക്ഷിക്കുന്ന പദ്ധതി (സ്‌മൈല്‍) യുടെ സംസ്ഥാനതല ഉദ്ഘാടനം പൊലീസ് ആസ്ഥാനത്ത് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് ശുഭയാത്ര എന്ന പേരില്‍ ബോധവത്ക്കരണപരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്. ഇതു സംബന്ധിച്ച് ജൂണ്‍ 24ന് ആരോഗ്യം, പി ഡബ്ല്യു ഡി, തുടങ്ങിയ വിവിധ വകുപ്പുകളുമായി സംയോജിപ്പിച്ച് ഒരു യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിന്‍ റിഫൈനറി സ്‌പോണ്‍സര്‍ ചെയ്യുന്ന 19 പൊലീസ് ആംബുലന്‍സുകള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലായി വിന്യസിക്കുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്റലിജന്‍സ് എ ഡി ജി പി എ ഹേമചന്ദ്രന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ എസ് ജയശങ്കര്‍, എ ഡി ജി പിമാരായ അരുണ്‍കുമാര്‍ സിന്‍ഹ, എ ഹേമചന്ദ്രന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ ശ്രീകുമാരി, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ രമേഷ് റായ്‌റു, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു എന്നിവര്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :