Kerala Election Results 2021: ഇടത് തരംഗമോ? ആദ്യ ഫലസൂചനകളില്‍ ചുവപ്പണിഞ്ഞ് കേരളം

നെല്‍വിന്‍ വില്‍സണ്‍| Last Updated: ഞായര്‍, 2 മെയ് 2021 (11:00 IST)


Kerala Election Results 2021: കേരള നിയമസഭയിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണല്‍ രാവിലെ എട്ടിനു തുടങ്ങി. ഒന്‍പത് മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. പോസ്റ്റല്‍വോട്ടാണ് ആദ്യം എണ്ണുന്നത്. എട്ടരയ്ക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ എണ്ണാന്‍ തുടങ്ങും. 114 കേന്ദ്രങ്ങളില്‍ 633 ഹാളുകളാണ് വോട്ടെണ്ണുന്നതിനായി ഒരുക്കിയിരിക്കുന്നത്. 957 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. രണ്ട് കോടിയിലേറെ വോട്ട് പോള്‍ ചെയ്യപ്പെട്ടു. ഭരണത്തുടര്‍ച്ചയോടെ ചരിത്രം കുറിക്കാന്‍ സാധിക്കുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. എന്നാല്‍, എക്‌സിറ്റ് പോള്‍ ഫലങ്ങളെയെല്ലാം കാറ്റില്‍പറത്തി ഭരണമാറ്റം ഉറപ്പാണെന്ന് യുഡിഎഫ് വിശ്വസിക്കുന്നു. നില മെച്ചപ്പെടുത്തുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
തപാല്‍ വോട്ടുകള്‍ ആകെ 5,84,238. ഒരു മണ്ഡലത്തില്‍ ശരാശരി 4,100വോട്ട്. ഇക്കുറി ആയിരം തപാല്‍ വോട്ടെങ്കിലും വര്‍ദ്ധിച്ചിട്ടുണ്ട്. അതിനാല്‍ ടേബിളുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. തപാല്‍ വോട്ടുകളുടെ ഫലമറിയാന്‍ 9.30 ആവും.

തത്സമയ റിപ്പോര്‍ട്ട്


8.10 am:
തപാല്‍ വോട്ട് എണ്ണിത്തുടങ്ങി. ആദ്യ ഫല സൂചന പുറത്ത്. വടകരയില്‍ എല്‍ഡിഎഫിന് ലീഡ്


8.12 am: വൈക്കത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു

8.15 am: കരുനാഗപ്പള്ളിയിലും ചവറയിലും യുഡിഎഫ് ലീഡ് ചെയ്യുന്നു

8.16 am: മഞ്ചേശ്വരത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു

8.17 am: എല്‍ഡിഎഫ് ഒന്‍പത് സീറ്റില്‍ ലീഡ് ചെയ്യുന്നു. യുഡിഎഫ് നാല് സീറ്റില്‍


8.20 am: നേമത്ത് ഇഞ്ചോടിഞ്ച്. കുമ്മനം ലീഡ് ചെയ്യുന്നു. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 26 സീറ്റില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. യുഡിഎഫ് 16 സീറ്റില്‍ ലീഡ് ചെയ്യുന്നു

8.22 am: നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി.വി.പ്രകാശ് മുന്നില്‍. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ രണ്ട് ദിവസം ശേഷിക്കെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രകാശ് അന്തരിച്ചത്.


8.35 am: എല്‍ഡിഎഫ് 54 സീറ്റില്‍ ലീഡ് ചെയ്യുന്നു. യുഡിഎഫ് ലീഡ് 38 സീറ്റില്‍. എന്‍ഡിഎയ്ക്ക് ഒരു സീറ്റില്‍ ലീഡ്

8.36 am: മെഷീനുകളിലെ വോട്ട് എണ്ണാന്‍ തുടങ്ങി. ആദ്യ സൂചന 8.45 ന് അറിയാം


8.45 am: 73 സീറ്റില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. യുഡിഎഫ് 54 സീറ്റില്‍. തൃശൂരില്‍ പത്മജ വേണുഗോപാല്‍ ലീഡ് ചെയ്യുന്നു.


8.50 am: പാലായില്‍ ജോസ് കെ.മാണിക്ക് ലീഡ്. ഇവിഎം എണ്ണിത്തുടങ്ങി.

8.55 am: പാലക്കാട് ബിജെപി സ്ഥാനാര്‍ഥി ഇ.ശ്രീധരന്‍ ലീഡ് ചെയ്യുന്നു

9.00 am: എല്‍ഡിഎഫ് 79 സീറ്റില്‍ ലീഡ് ചെയ്യുന്നു. യുഡിഎഫ് 59 സീറ്റില്‍ ലീഡ് ചെയ്യുന്നു. എന്‍ഡിഎ രണ്ട് സീറ്റില്‍

9.10 am: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.രമയ്ക്ക് ലീഡ്. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 82 സീറ്റില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. 56 സീറ്റുകളില്‍ യുഡിഎഫിന് ലീഡ്. എന്‍ഡിഎ ലീഡ് ചെയ്യുന്നത് നേമത്തും പാലക്കാടും മാത്രം.


9.30 am: തൃശൂരില്‍ സുരേഷ് ഗോപിക്ക് ലീഡ്. ബിജെപിക്ക് സ്വാധീനമുള്ള പൂങ്കുന്നം മേഖലയിലെ വോട്ട് എണ്ണിയപ്പോഴാണ് സുരേഷ് ഗോപി ലീഡിലേക്ക് എത്തിയത്. നേരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പത്മജയായിരുന്നു മുന്നില്‍.


9.35 am: എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തി. ഇപ്പോള്‍ 85 സീറ്റില്‍ എല്‍ഡിഎഫിന് ലീഡ്. യുഡിഎഫ് ലീഡ് ചെയ്യുന്നത് 53 സീറ്റില്‍. തൃശൂരും നേമവും പാലക്കാടും ബിജെപി ലീഡ് ചെയ്യുന്നു

9.45 am: ഒല്ലൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.രാജന് വന്‍ ലീഡ്. ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ രാജന്റെ ലീഡ് 6,000 ത്തിലേക്ക്.

9.50 am: എല്‍ഡിഎഫ് ലീഡ് 86 സീറ്റില്‍, യുഡിഎഫ് ലീഡ് 51 സീറ്റില്‍, തൃശൂരും നേമവും പാലക്കാടും ബിജെപിക്കൊപ്പം


10.00 am: വടക്കാഞ്ചേരിയില്‍ അനില്‍ അക്കരയ്ക്ക് തിരിച്ചടി. ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 3,000 ത്തിലേറെ വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സേവ്യര്‍ ചിറ്റിലപ്പിള്ളി ലീഡ് ചെയ്യുന്നു.


10.05 am: ഇടത് തരംഗമെന്ന് സൂചന. ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എല്‍ഡിഎഫ് ലീഡ് 90 സീറ്റിലേക്ക്. യുഡിഎഫ് 49 സീറ്റില്‍ മാത്രം. എന്‍ഡിഎ ലീഡ് നേമത്തും പാലക്കാടും

10.10: പാലായില്‍ ജോസ് കെ.മാണി പിന്നില്‍. മാണി സി.കാപ്പന്‍ ലീഡ് ചെയ്യുന്നു. വടകരയില്‍ കെ.കെ.രമയ്ക്ക് നേരിയ ലീഡ്.


10.20 am: തൃശൂരില്‍ എല്‍ഡിഎഫ് സര്‍വാധിപത്യം. എല്ലാ സീറ്റിലും ലീഡ്

10.30 am:
തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്. നാല് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എല്‍ഡിഎഫിന്റെ സമഗ്രാധിപത്യം. ആകെയുള്ള 140 സീറ്റില്‍ 92 ഇടത്തും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. യുഡിഎഫ് ലീഡ് 47 സീറ്റില്‍ മാത്രം. നേമത്തും പാലക്കാടും ബിജെപിക്ക് ലീഡ്.

10.40 am: ഉച്ചയ്ക്ക് 12.30 ന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. എകെജി സെന്റില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ എത്തി.

വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണാനും കൂടുതല്‍ ഹാളുകള്‍ ഉണ്ട്. 140 മണ്ഡലങ്ങളിലായി 633 ഹാളുകള്‍. ഒരു മണ്ഡലത്തില്‍ മൂന്ന് മുതല്‍ അഞ്ചുവരെ ഹാളുകള്‍. ഒരു ഹാള്‍ തപാല്‍ വോട്ട് എണ്ണാനാവും. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഒരു ഹാളില്‍ 14 ടേബിളുകളായിരുന്നു. ഇക്കുറി സാമൂഹ്യ അകലം പാലിക്കാന്‍ ഏഴെണ്ണം കൂട്ടി. മൊത്തം 21 ടേബിളുകളിലാണ് വോട്ടിംഗ് യന്ത്രങ്ങളെണ്ണുക. ഒരു ടേബിളില്‍ ശരാശരി ആയിരം വോട്ടുകളെണ്ണും. ഈ കണക്കില്‍ ഒരു റൗണ്ടില്‍ മുമ്പ് ഏകദേശം 14,000 വോട്ട് എണ്ണുമായിരുന്നെങ്കില്‍ ഇക്കുറി അത് ശരാശരി 21,000 ആകും. ഒരു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ ഏകദേശം 45 മിനിറ്റ് എടുക്കും.

നടപടികള്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കാന്‍ ഒരു മണിക്കൂര്‍. അതനുസരിച്ച് 9.30 യോടെ ആദ്യറൗണ്ട് ഫലം പുറത്തുവരും. മണ്ഡലങ്ങളില്‍ ശരാശരി 1.50ലക്ഷം മുതല്‍ 1.80 ലക്ഷം വരെയാണ് പോള്‍ ചെയ്ത വോട്ടുകള്‍. നേരത്തെ 10 മുതല്‍ 12 റൗണ്ടുകള്‍ എണ്ണിയിരുന്നത് ഇക്കുറി 7 മുതല്‍ 9 റൗണ്ടുകളാകുമ്പോള്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ https://results.eci.gov.in/ എന്ന സൈറ്റിലും ഗൂഗിള്‍പ്ളേ സ്റ്റോറില്‍ നിന്ന് voter helpline എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തും വോട്ടെണ്ണല്‍ പുരോഗതി തത്സമയം അറിയാം.

വോട്ടെണ്ണലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് പ്രധാന വാര്‍ത്തകളും അറിയാന്‍ പ്ളേ സ്റ്റോറില്‍ നിന്ന് Webdunia Malayalam ആപ് ഡൗണ്‍ലോഡ് ചെയ്യാം. malayalam.webdunia.com സൈറ്റിലും വാര്‍ത്തകള്‍ ലഭ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :