വാക്ക് പാലിച്ച് പിണറായി; ബിജെപിക്ക് ഇരട്ടപ്രഹരം, വന്‍ വോട്ട് ചോര്‍ച്ച, സുരേന്ദ്രന്‍ പുറത്തേയ്ക്ക്

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 3 മെയ് 2021 (12:42 IST)

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപിയും പ്രതിരോധത്തില്‍. വോട്ട് ചോര്‍ച്ച എങ്ങനെ ന്യായീകരിക്കുമെന്ന് അറിയാതെ കഷ്ടപ്പെടുകയാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആകെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടമായി. വിജയസാധ്യതയുണ്ടെന്ന് ഉറപ്പിച്ച സീറ്റുകളില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 2016 നേക്കാള്‍ വോട്ടുവിഹിതം കുറഞ്ഞു. ഈ വീഴ്ചകളെയെല്ലാം എങ്ങനെ പ്രതിരോധിക്കുമെന്ന് അറിയാതെ സംസ്ഥാന നേതൃത്വം സമ്മര്‍ദത്തിലായിരിക്കുകയാണ്.

മൂന്ന് സീറ്റെങ്കിലും ജയിക്കുമെന്ന് ബിജെപിക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, അതെല്ലാം വെറുതെയായി. നേമം നിലനിര്‍ത്താന്‍ സാധിക്കാത്തത് വന്‍ തിരിച്ചടിയായി. തൃശൂരും പാലക്കാടും പ്രതീക്ഷ നല്‍കിയെങ്കിലും വോട്ടെണ്ണലിന്റെ അവസാനം കൈവിട്ടു. മഞ്ചേശ്വരത്തും സ്ഥിതി ഇതു തന്നെ. കോന്നിയിലും മഞ്ചേശ്വരത്തും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പരാജയം ഏറ്റുവാങ്ങി. എന്‍ഡിഎയ്ക്ക് ഇത്തവണ 12.4 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. വന്‍ വോട്ട് ചോര്‍ച്ചയാണ് ഇത്തവണ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് നേരിട്ടിരിക്കുന്നത്.

2016 ല്‍ 15 ശതമാനം വോട്ടുണ്ടായിരുന്നു എന്‍ഡിഎയ്ക്ക്. അതിനേക്കാള്‍ മൂന്ന് ശതമാനത്തോളം വോട്ട് ഇത്തവണ കുറഞ്ഞു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 15.64 ശതമാനം വോട്ട് ബിജെപിക്ക് ലഭിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും 16.5 ശതമാനം വോട്ട് എന്‍ഡിഎയ്ക്ക് ലഭിച്ചിരുന്നു. ഇതില്‍ നിന്നെല്ലാം ഇടിവ് രേഖപ്പെടുത്തിയത് ബിജെപിക്ക് തലവേദനയാണ്.

നേമത്തെ ബിജെപി അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യുമെന്നും 2016 ല്‍ ലഭിച്ച വോട്ടിനേക്കാള്‍ കുറവേ ഇത്തവണ കിട്ടൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ടെണ്ണലിനു മുന്‍പ് പല തവണ ഉറപ്പിച്ചു പറഞ്ഞിരുന്നു. ഒടുവില്‍ അത് സാധ്യമായി.

ബിജെപിയുടെ വോട്ട് ശതമാനം കുറഞ്ഞത് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് തിരിച്ചടിയാണ്. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് മുറുകും. സുരേന്ദ്രനെതിരെ പടയൊരുക്കം ആരംഭിച്ചു. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയോടെ ഈ ആവശ്യം ശക്തമാക്കുകയാണ് കൃഷ്ണദാസ് വിഭാഗം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :