ജനങ്ങളുടെ നികുതി പണമെടുത്താണ് ഇവര്‍ക്ക് തീറ്റയ്ക്ക് കൊടുക്കുന്നതെന്ന് മന്ത്രി; 50 ബസുകളിലെ ജീവനക്കാർ കുറ്റക്കാർ, കൂട്ട നടപടി ഉടൻ

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 5 മാര്‍ച്ച് 2020 (11:39 IST)
കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ മിന്നല്‍ പണിമുടക്ക് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ. സമരം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മരിച്ച സുരേന്ദ്രന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ബസ്സുകള്‍ തലങ്ങും വിലങ്ങും ഇട്ട് പോയതിനാലാണ് ഒന്നും ചെയ്യാന്‍ പറ്റാതായത്. മരിച്ച സുരേന്ദ്രന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കും. കെ എസ് ആർ ടി സി ബസ് ജീവനക്കാർ ഇന്നലെ നടത്തിയത് മര്യാദകേടാണ്. ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുകയാണ് അവർ ശരിക്കും ചെയ്തത്.

കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തുന്നതിന് ജനങ്ങളുടെ നികുതി പണമെടുത്ത് ഇവര്‍ക്ക് തീറ്റയ്ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. എന്ത് സാമൂഹിക പ്രതിബദ്ധതയാണ് ഇവര്‍ക്കുള്ളത്. ഇതിനെയാണ് അക്രമം എന്നുപറയുന്നത്. ഇത് ന്യായീകരിക്കാനാവില്ല. മന്ത്രി പറഞ്ഞു.

അതേസമയം, 50 ബസ് ജീവനക്കാരാണ് ജനങ്ങളെ വലച്ചത്. ഇവർ കുറ്റക്കാരാണെന്നാണ് നിലവിൽ കണ്ടെത്തൽ. ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ലൈസൻസ് റദ്ദാക്കാനുള്ള സാഹചര്യമാണ് കാണുന്നത്. കലക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ കാര്യങ്ങളിൽ തീരുമാനമാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :