ദേവനന്ദ മുൻപും പറയാതെ പോയിട്ടുണ്ട്, കാണാതായ ദിവസം തനിച്ച് കടയിൽ വന്നിരുന്നുവെന്ന് ഉടമ; കൂടുതൽ പേരെ ചോദ്യം ചെയ്യും

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 4 മാര്‍ച്ച് 2020 (14:58 IST)
കൊല്ലത്ത് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട ആറ് വയസുകാരി ഇതിനു മുൻപും ആരോടും പറയാതെ പുറത്തുപോയിട്ടുണ്ടെന്ന് അച്ഛൻ പ്രദീപ്. കാണാതായതിന്റെ അന്ന് രാവിലെ കുട്ടി തനിച്ച് കടയിൽ വന്നിരുന്നുവെന്ന് കടയുടമയും വെളിപ്പെടുത്തി.

ദേവനന്ദ ഒരിക്കലും തനിച്ച് വീട് വിട്ട് പോകാറില്ലെന്നായിരുന്നു അമ്മയും മുത്തച്ഛനും അടക്കമുള്ള ബന്ധുക്കൾ അദ്യം മുതൽക്കേ നൽകിയിരുന്ന മൊഴി. എന്നാൽ, ഈ മൊഴിയാണ് ഇപ്പോൾ അച്ഛൻ പ്രദീപ് മാറ്റി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ കുട്ടി ഇതുപോലെ ആരോടും പറയാതെ ഇറങ്ങിപ്പോയിരുന്നുവെന്ന് അച്ഛൻ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

കുട്ടിയെ കാണാതായ ദിവസം രാവിലെ ഏകദേശം ഒൻപത് മണിയോടെ ദേവനന്ദ കടയിൽ വന്ന് സോപ്പ് വാങ്ങാനെത്തിയിരുന്നു. വീട്ടിൽ നിന്നും നൂറ് മീറ്റർ ദൂരമുണ്ട് കടയിലേക്ക് ഇത്രയും ദൂരം കുട്ടി തനിച്ചായിരുന്നു സോപ്പ് വാങ്ങാനെത്തിയതെന്ന് കടയുടമ പൊലീസിനു മൊഴി നൽകി. 38 പേരുടെ മൊഴി പൊലീസ് ഇതിനോടകം രേഖപ്പെടുത്തിക്കഴിഞ്ഞു.

അമ്മയോ ബന്ധുക്കളോ ഇല്ലാതെ ദേവനന്ദ തനിച്ച് പുറത്തിറങ്ങാറില്ലെന്നായിരുന്നു അമ്മ നൽകിയ മൊഴി. അമ്മ ഇല്ലാതെ കുട്ടി എവിടെയും തനിച്ച് പോകാറില്ലെന്ന് നാട്ടുകാരും പറഞ്ഞിരുന്നു. എന്നാൽ, ഈ മൊഴിയാണ് ഇപ്പോൾ സത്യമല്ലെന്ന് തെളിഞ്ഞിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :