ഭിന്നശേഷിക്കാരെ വിവാഹം കഴിച്ച് തട്ടിപ്പ്, സഹോദരിമാർക്ക് തടവും പിഴയും ശിക്ഷ

അഭിറാം മനോഹർ| Last Modified ഞായര്‍, 5 ഡിസം‌ബര്‍ 2021 (14:32 IST)
കൊച്ചി: വിവാഹ തട്ടിപ്പ് കേസിൽ ഇൻഡോർ സ്വദേശികളായ യുവതികൾക്ക് മൂന്ന് വർഷം കഠിന തടവും, 9.5 ലക്ഷം രൂപ പിഴയും വിധിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതി. ഭിന്നശേ‌ഷിക്കാരായവരെ വിവാഹം കഴിച്ച് പണവും സ്വർണവും തട്ടിയതിനാണ് മേഘ ഭാർഗവ, സഹോദരിയായ പ്രചി ശർമ്മ ഭാർഗവ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. ഇവർ തട്ടിയെടുത്ത സ്വർണ്ണവും പണവും പരാതിക്കാരണ് തിരിച്ചുനൽകാനും കോടതി ഉത്തരവായി.

മലയാളികളായ നാലുപേര്‍ ഉള്‍പ്പടെ 11 പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. ഇതേ കേസില്‍ മറ്റു രണ്ട് പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും അവരെ തെളിവിന്‍റെ അഭാവത്തില്‍ വിട്ടയച്ചു. വൈറ്റിലയില്‍ താമസമാക്കിയ സംസാര ശേഷി പ്രശ്നമുള്ള വ്യക്തി നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസ് കേസ് റജിസ്ട്രര്‍ ചെയ്തത്. വിവാഹ തട്ടിപ്പ് നടന്നുവെന്ന് മനസിലാക്കിയതിന് പിന്നാലെ വാദിയുടെ പിതാവ് ഈ വിഷമത്തിൽ ഹൃദയാഘാതം വന്ന് മരണപ്പെട്ടിരുന്നു.

2015 സെപ്തംബറിലാണ് വൈറ്റില സ്വദേശിയെ മേഘ വിവാഹം ചെയ്തത്. വിവാഹലോചന നടത്തിയത് മേഘയുടെ വീട്ടുകാരാണ്. നഗരത്തിലെ ഒരു അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹം നടന്ന്
വൈറ്റിലയില്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസിച്ച ശേഷം ആഭരണങ്ങളും വസ്ത്രങ്ങളും 9.5 ലക്ഷം രൂപയുമായി ഇവര്‍ ഇന്‍ഡോറിലേക്ക് പോവുകയായിരുന്നു. തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഫലം കാണാത്തതോടെയാണ് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്.

ഈ കേസിന്റെ അന്വേഷണത്തിലാണ് സമ്പന്ന കുടുംബങ്ങളിലെ അംഗപരിമിതരായ യുവാക്കളെ ലക്ഷ്യം വെച്ച് ഇവർ സ്ഥിരമായി തട്ടിപ്പ് നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയത്. സമാനമായ വേറെ കേസുകൾ ഉണ്ടെങ്കിലും പലരും നാണക്കേട് ഭയന്ന് സംഭവം പുറത്ത് പറയാൻ തയ്യാറാകില്ല എന്നതാണ് ഇവര്‍ വീണ്ടും വീണ്ടും തട്ടിപ്പ് നടത്താന്‍ ഇടയാക്കിയത്. മജിസ്ട്രേറ്റ് എല്‍ദോസ് മാത്യുവാണ് വിധി പുറപ്പെടുവിച്ചത്. പ്രൊസിക്യൂഷന് വേണ്ടി അസി. പബ്ലിക്ക് പ്രൊസിക്യൂട്ടര്‍മാരായ ലെനില്‍ പി സുകുമാരന്‍, എസ് സൈജു എന്നിവര്‍ ഹാജറായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :