തൃശൂർ|
jibin|
Last Modified ചൊവ്വ, 21 ജൂലൈ 2015 (10:49 IST)
ഗുരുവായൂര്‍ ക്ഷേത്രത്തിനു ബോംബ് ഭീഷണി. ക്ഷേത്രം ബോംബുവെച്ച് തകര്‍ക്കുമെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ സിഐ എംയു ബാലകൃഷ്ണന്റെ ഫോണിലേക്കാണ് സന്ദേശമെത്തിയത്. ഇതേത്തുടര്‍ന്ന് ഐജിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ പരിശോധന നടത്തുകയാണ്. 24 മണിക്കൂറിനുള്ളിൽ സ്ഫോടനം ഉണ്ടാകുമെന്നാണ് സന്ദേശം വന്നത്.
പുലര്‍ച്ചെ നാലോടെ ഫോണില്‍ വിളിച്ച് ഗുരുവായൂര്‍ ക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഇംഗ്ളീഷില്‍ അറിയിക്കുകയായിരുന്നു. വിദേശത്തു നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നെറ്റ് കോളാണോ എന്നും, ഫോണ്‍ വിളിച്ച ആളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ
സുരക്ഷ ശക്തമാക്കി. കർശന പരിശോധനയ്ക്കു ശേഷമാണ് ഭക്തരെ ക്ഷേത്രത്തിനകത്തേക്കു പ്രവേശിപ്പിക്കുന്നത്. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം വിവാഹ സംഘം ഡ്രോൺ ക്യാമറ ഉപയോഗിച്ച് ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് വിവാദമായിരുന്നു.