വെടിക്കെട്ട് അപകടം നടന്ന ദിവസം പ്രധാനമന്ത്രിയുടെ പരവൂര്‍ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നതായി ഡിജിപി

വെടിക്കെട്ട് അപകടം നടന്ന ദിവസം പ്രധാനമന്ത്രിയുടെ പരവൂര്‍ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നതായി ഡിജിപി

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 15 ഏപ്രില്‍ 2016 (10:13 IST)
വെടിക്കെട്ട് അപകടം നടന്ന ദിവസം പരവൂര്‍ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ എതിര്‍ത്തിരുന്നെന്ന് ഡി ജി പി ടിപി സെന്‍കുമാര്‍. ഒരു ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഡി ജി പി ഇക്കാര്യം പറഞ്ഞത്. അപകടം നടന്ന ദിവസം തന്നെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പരവൂരില്‍ എത്തിയതിനാല്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ ഇരുവര്‍ക്കും സുരക്ഷ ഒരുക്കേണ്ടി വന്നു. സന്ദര്‍ശനം അടുത്ത ദിവസത്തേക്ക് മാറ്റാന്‍ അഭ്യര്‍ത്ഥിച്ചിരുന്നെന്നും ഡി ജി പി വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവിവരം തന്നെ അറിയിച്ചത്. തുടര്‍ന്ന് എസ് പി ജി ഇക്കാര്യം അറിയിച്ചപ്പോള്‍ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുന്ന അവസരത്തില്‍ പ്രധാനമന്ത്രി എത്തുന്നത് ഉചിതമല്ലെന്നായിരുന്നു തന്റെ നിലപാട്. എന്നാല്‍, പ്രധാനമന്ത്രി സന്ദര്‍ശനം തീരുമാനിച്ച സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കുകയേ മാര്‍ഗം ഉണ്ടായിരുന്നുള്ളൂവെന്നും സെന്‍കുമാര്‍ പറഞ്ഞു.

പരവൂർ വെടിക്കെട്ട് അപകടമുണ്ടായ വിവരം അറിഞ്ഞ ഉടൻ സ്ഥലം സന്ദർശിക്കാനുള്ള താൽപര്യം പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ദുരന്തസ്ഥലത്തെത്തിയ പ്രധാനമന്ത്രി ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിക്കുകയും
സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന പ്രത്യേക യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :