മകളുടെ പ്രണയം ചോദ്യം ചെയ്ത പിതാവിനെ കാമുകനും സുഹൃത്തുക്കളും ചേർന്നു മർദിച്ചു; ദാരുണാന്ത്യം

വള്ളിക്കോട് കോട്ടയം സ്വദേശിയും സ്വകാര്യ ബസ് ഡ്രൈവറുമായ യുവാവുമായി സജീവിന്റെ മകള്‍ പ്രണയത്തിലായിരുന്നു.

Last Modified വെള്ളി, 2 ഓഗസ്റ്റ് 2019 (11:38 IST)
മകളുടെ കാമുകന്റെ മര്‍ദനത്തില്‍ പരുക്ക് പറ്റി ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ഇലന്തൂര്‍ ഇടപ്പരിയാരം വിജയവിലാസത്തില്‍ കുഴിയില്‍ സജീവ് (55) ആണ് ഇന്നലെ രാവിലെ 7.30ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 27ന് മെഴുവേലി കുറിയാനിപ്പള്ളിയിലെ ഭാര്യാ വീട്ടില്‍വച്ച് മകളുടെ കാമുകനും സംഘവും സജീവിനെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.മര്‍ദനമേറ്റ സജീവ് ഇടപ്പരിയാരത്തെ വീട്ടില്‍ എത്തി കുഴഞ്ഞു വീണു. ബന്ധുക്കള്‍ ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വള്ളിക്കോട് കോട്ടയം സ്വദേശിയും സ്വകാര്യ ബസ് ഡ്രൈവറുമായ യുവാവുമായി സജീവിന്റെ മകള്‍ പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ സജീവ് ഗള്‍ഫില്‍ നിന്ന് കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. മകളെ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ശ്രമിക്കുകയും വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തതായും വിവരമുണ്ട്. യുവാവുമായും വാക്കേറ്റം ഉണ്ടായി. ഇതിനെ തുടര്‍ന്ന് സജീവിനെ ഇടപ്പരിയാരത്തെ കുടുംബവീട്ടിലെത്തി നേരത്തെ യുവാവ് മര്‍ദിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇതേസമയം അച്ഛന്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് മകളും കാമുകനും ചേര്‍ന്ന് ആറന്മുള സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായും വിവരമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :