തെരഞ്ഞെടുപ്പ് പന്തയം കൊഴുക്കുന്നു: 10,001 രൂപയും ചെണ്ടകൊട്ടും ആരുടെ വക?

ചെങ്ങന്നൂര്‍| VISHNU.NL| Last Modified ഞായര്‍, 11 മെയ് 2014 (12:38 IST)
തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി അഞ്ചുദിനങ്ങള്‍ മാത്രം അവശേഷിക്കേ കേരള്‍ത്തില്‍ അപൂര്‍വമായൊരു പന്തയം നടന്നിരിക്കുന്നു. ആണികള്‍ തമ്മിലല്ല, ഈ പന്തയം നേതാ‍ക്കള്‍ തമ്മിലാണെന്നു മാത്രം. മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ ശോഭന ജോര്‍ജും സജി ചെറിയാനും തമ്മിലാണ് അണികളെ തന്നെ ഞെട്ടിച്ച പന്തയം നടന്നത്.

ആലപ്പുഴയില്‍ കെ.സി.വേണുഗോപാലും, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും ജയിച്ചാല്‍ സിപിഎം ആലപ്പുഴ ജില്ലാ ആക്ടിംഗ്‌ സെക്രട്ടറി സജി ചെറിയാന്‍ ചെണ്ടകൊട്ടി ഒപ്പം 10,001 രൂപയുമായി ഡിസിസി ഓഫീസില്‍ എത്തി മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ ശോഭന ജോര്‍ജിന്റെ കൈയില്‍ കൊടുക്കണം.

അതേസമയം സി.ബി.ചന്ദ്രബാബുവും, ചെങ്ങറ സുരേന്ദ്രനും ജയിച്ചാല്‍ ശോഭന ജോര്‍ജ്‌ ഇതേപോലെ സിപിഎം ജില്ലാ ഓഫീസിലെത്തി 10001 രൂപ സജി ചെറിയാനും നല്‍കണം. ഇതാണ്‌ ഇന്നലെ ചെങ്ങന്നൂരില്‍ നടന്ന ഒരു പന്തയം.

ശോഭന ജോര്‍ജിന്റെ സഹോദരന്‍ മോഹന്‍ ജോര്‍ജിന്റെ മകന്‍ ജോര്‍ജി മോഹന്റെ വിവാഹ വേദിയായ ചെങ്ങന്നൂരിലെ പേരിശേരി സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്സ്‌ വലിയപള്ളില്‍ വച്ചായിരുന്നു അണികളെ ഞെട്ടിച്ച ഈ പന്തയത്തിന് വഴിയൊരുങ്ങിയത്.

ചടങ്ങില്‍ പങ്കടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണനും എത്തിയിരുന്നു. ഇവിടെ വച്ചാണ്‌ ചടങ്ങില്‍ എത്തിയ സജി ചെറിയാനോട്‌ തെരഞ്ഞെടുപ്പിന്റെ വിജയ പരാജയങ്ങളെ കുറിച്ച്‌ ചോദിച്ചതും പിന്നീട്‌ പന്തയത്തില്‍ കലാശിച്ചതും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :