കേരളത്തിൽ ആറ് ജില്ലകളിൽ നിരോധനാജ്ഞ, അഞ്ചിലധികം പേർ കൂട്ടം കൂടരുത്, ആശുപത്രികളിലടക്കം കടുത്ത നിയന്ത്രണങ്ങൾ

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 മാര്‍ച്ച് 2020 (09:42 IST)
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ആറ് ജില്ലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, എന്നീ ജില്ലകളിലാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയിലും ഉടനെ തന്നെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവരും.

കൊറോണബാധയുടെ പശ്ചാത്തലത്തിൽ കാസർകോട്ടും കോഴിക്കോട്ടും ഞായറാഴ്ച്ച തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.മറ്റു ജില്ലകളിൽ ഇന്നലെ രാത്രിയോടെയായിരുന്നു തീരുമാനം.തിങ്കളാഴ്ച്ച പുലർച്ചെ ഒരു മണിക്കാണ് എറണാകുളത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.ഈ മാസം 31ന് അർദ്ധരാത്രി വരെയായിരിക്കും നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടാവുക.

നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ താഴെ പറയുന്ന നിയന്ത്രണങ്ങളാകും അത് പ്രാബല്യത്തിലുള്ള ജില്ലകളിലുണ്ടാവുക

നിരോധനാജ്ഞ നിലവിൽ വരുന്നതോടെ അഞ്ചിലധികം ആളുകൾക്ക് കൂട്ടം കൂടുന്നതിന് വിലക്കുണ്ടാകും.കൂടാതെ സ്‌കൂളുകള്‍, കോളേജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിൽ ക്ലാസുകൾ,ചർച്ചകൾ,ക്യാമ്പുകൾ,പരീക്ഷകൾ,ഇന്റർവ്യൂകൾ,ഒഴിവുകാല വിനോദങ്ങൾ,ടൂറുകൾ എന്നിവ സംഘടിപ്പിക്കാൻ സാധിക്കില്ല.

ആശുപത്രികളിലും സന്ദർശകർക്കും കൂട്ടിരിപ്പുകാർക്കും നിയന്ത്രണമുണ്ട്. ഇവിടെ ഒന്നിലധികം പേർ എത്തുന്നത് നിരോധിച്ചിട്ടുണ്ട്.കൂടാതെ എല്ലാത്തരം ടൂര്‍ണ്ണമെന്റുകള്‍, മത്സരങ്ങള്‍, വ്യായാമ കേന്ദ്രങ്ങള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍ എന്നിവയുടെ പ്രവർത്തനവും നിരോധിച്ചിട്ടുണ്ട്.എല്ലാത്റം പ്രകടനങ്ങൾക്കും ആരാധനാലയങ്ങളിലെ പ്രാർത്ഥനകൾക്കും നിരോധനമുണ്ട്.

എല്ലാ ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും, ബീച്ചുകളിലേയ്ക്കുമുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്.ഹാർബറിലെ മത്സ്യലേല നടപടികൾക്കും വിലക്കുണ്ട്.വിവാഹമാണെങ്കിൽ ഒരേസമയം പത്തിൽ കൂടുതൽ ആളുകൾ ചടങ്ങിൽ ഉണ്ടാവാൻ പാടുള്ളാതല്ല.വിവാഹ തിയ്യതിയും സ്ഥലവും മുന്‍കൂട്ടി ബന്ധപ്പെട്ട വില്ലേജാഫീസിലും പോലിസ് സ്റ്റേഷനിലും അറിയിക്കുകയും ചെയ്യേണ്ടതാണ്.

ബ്രെയ്ക് ദ ചെയിന്‍' ഉറപ്പ് വരുത്തുന്നതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും സോപ്പും സാനിറ്റൈസറും കവാടത്തിൽ വെക്കണം.വന്‍കിട ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മറ്റ് മാര്‍ക്കറ്റുകള്‍ എന്നിവയിലുള്ള കേന്ദ്രീകൃത ഏയര്‍ കണ്ടീഷന്‍ സംവിധാനം നിർത്തിവെക്കുകയും പകരം ഫാനുകൾ പ്രവർത്തിപ്പിക്കുകയും ചെയ്യണം.ഇത്തരം സ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ ചുരുങ്ങിയത് ഒരു മീറ്റര്‍ അകലം പാലിക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഉപഭോക്താക്കളുടെ വീടുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇത്തരം സ്ഥാപനങ്ങൾക്ക് നിർദേശമുണ്ട്.

മേല്‍ പറഞ്ഞ നിബന്ധനകള്‍ പാലിക്കപ്പെടേണ്ടത് സ്ഥാപനമേധാവികളുടെയും പൗരന്‍മാരുടെയും ഉത്തരവാദിത്തമാണ്.ബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐ.പി.സി -269,188, 270, കേരള പൊലീസ് ആക്ട് 120(o) പ്രകാരമുള്ള നടപടികള്‍ ജില്ലാ പോലീസ് മേധാവിമാർക്ക് സ്വീകരിക്കാവുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :