ആറ്റുകാല്‍ പൊങ്കാല: കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ വിന്യസിക്കും

ശ്രീനു എസ്| Last Modified ബുധന്‍, 24 ഫെബ്രുവരി 2021 (20:03 IST)
ആറ്റുകാല്‍ പൊങ്കാലയ്ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ ക്ഷേത്ര പരിസരത്ത് വിന്യസിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. ക്ഷേത്ര ദര്‍ശനത്തിനും മറ്റു ചടങ്ങുകള്‍ക്കുമായി എത്തുന്ന ഭക്തജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഉറപ്പുവരുത്തും. ക്ഷേത്രപരിസരത്തും ക്ഷേത്രത്തിനുള്ളിലും ഇവരുടെ കര്‍ശന നിരീക്ഷണമുണ്ടാകും.

അന്നദാനം നടക്കുന്ന ഹാളുകളിലും ഓഡിറ്റോറിയങ്ങളിലും പ്രവേശിക്കുന്നതിനു മുന്‍പ് ഭക്തജനങ്ങളെ തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയരാക്കും. അന്നദാന ഹാളുകളില്‍ 50 ശതമാനം ഇരിപ്പിടങ്ങളില്‍ മാത്രമേ ഭക്ഷണവിതരണം അനുവദിക്കുകയുള്ളൂ. അന്നദാനം നടക്കുന്ന ഇടങ്ങളില്‍ ഭക്തജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല. ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ശരീര ഊഷ്മാവ് പരിശോധിക്കുന്നതും സാനിറ്റൈസര്‍ നല്‍കുന്നതും ഉത്സവം അവസാനിക്കുന്ന ദിവസം വരെ തുടരണം. ക്ഷേത്ര ഭരണസമിതി ഇക്കാര്യം ഉറപ്പുവരുത്തണം.

പത്തു വയസിനു താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. കൃത്യമായ ഇടവേളകളില്‍ കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ച ബോധവല്‍ക്കരണ അറിയിപ്പുകള്‍ ക്ഷേത്രഭരണ സമിതി നല്‍ക്കണം. കോവിഡ് നിയന്ത്രണങ്ങള്‍ക്കായി പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും ജില്ലാഭരണകൂടം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയുടെ സുഗമമായ നടത്തിപ്പ് ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രത്യേക യോഗവും കളക്ടറേറ്റില്‍ ചേര്‍ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :