182 യാത്രക്കാരുമായി ദുബായ് വിമാനം കരിപ്പൂരില്‍ പറന്നിറങ്ങി

കോഴിക്കോട്| റീഷ ചെമ്രോട്ട്| Last Modified വ്യാഴം, 7 മെയ് 2020 (23:31 IST)
ദുബായില്‍ നിന്നുള്ള 182 പ്രവാസികളുമായി വിമാനം കരിപ്പൂരില്‍ പറന്നിറങ്ങി. പ്രവാസികളെയും വഹിച്ചുകൊണ്ട് ഇന്ന് കേരളത്തിന്‍റെ മണ്ണില്‍ ലാന്‍ഡ് ചെയ്യുന്ന രണ്ടാം വിമാനമാണിത്. ആദ്യ വിമാനം അബുദാബിയില്‍ നിന്നായിരുന്നു. അത് കൊച്ചി വിമാനത്താവളത്തിലാണ് ഇറങ്ങിയത്.

19 ഗര്‍ഭിണികളും അഞ്ച് കൈക്കുഞ്ഞുങ്ങളും ഉള്‍പ്പടെയാണ് 182 പേര്‍ കരിപ്പൂരില്‍ കാലുകുത്തിയത്. കോഴിക്കോട് എന്‍ ഐ ടി എം‌ബി‌എ ഹോസ്‌റ്റലിലാണ് ഇവര്‍ക്കുള്ള ക്വാറന്‍റൈന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. 100 പേര്‍ക്കാണ് ഇവിടെ താമസിക്കാനാവുക.

വിമാനത്താവളത്തില്‍ 14 ഇമിഗ്രേഷന്‍ കൌണ്ടറുകളാണ് ഒരുക്കിയത്. യാത്രക്കാരില്‍ ആറുപേര്‍ 75 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. 51 പേര്‍ക്ക് അടിയന്തിര ചികിത്‌സ ആവശ്യമുണ്ട്.

അബുദാബിയില്‍ നിന്ന് പ്രവാസികളുമായി കൊച്ചിയില്‍ പറന്നിറങ്ങിയ ആദ്യ വിമാനത്തില്‍ 181 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 49 ഗർഭിണികളും നാലു കുട്ടികളും ഉള്‍പ്പെടുന്നു. യാത്രയ്ക്ക് മുമ്പുള്ള പരിശോധനകളില്‍ ഇവരില്‍ ആര്‍ക്കും ലക്ഷണങ്ങളില്ല.

പരിശോധനകള്‍ക്ക് ശേഷം ഇവരെ വിവിധ ക്വാറന്‍റൈന്‍ സെന്‍ററുകളിലേക്കാണ് മാറ്റുന്നത്. എറണാകുളം ജില്ലയില്‍ നിന്ന് 25 യാത്രക്കാരാണ് ഈ വിമാനത്തിലുള്ളത്. ഇവരെ കളമശേരിയില്‍ ഒരുക്കിയിട്ടുള്ള ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്കാണ് മാറ്റുന്നത്.

തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 60 പേര്‍ക്ക് തൃശൂര്‍ നഗരത്തിലും ഗുരുവായൂരിലുമാണ് ക്വാറന്‍റൈന്‍ സൌകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കായി മൂന്ന് കെ എസ് ആര്‍ ടി സി ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊത്തം എട്ട് കെ എസ് ആര്‍ ടി സി ബസുകളാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്.

ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും രോഗലക്ഷണമൊന്നുമില്ലെങ്കില്‍ ടാക്സികളില്‍ വീടുകളിലേക്ക് പോകാം. നാല്‍പ്പത് ടാക്‍സികളാണ് ഇതിനായി ഒരുക്കിയത്. ഇവര്‍ വീടുകളില്‍ പതിനാല് ദിവസം ക്വാറന്‍റൈനില്‍ കഴിയേണ്ടതുണ്ട്.

കാസര്‍കോട് ജില്ലക്കാരനായ ഏക യാത്രക്കാരന് തല്‍ക്കാലം എറണാകുളത്ത് തന്നെ ക്വാറന്‍റൈന്‍ സൌകര്യം ഒരുക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :