കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

കളിക്കാരനെന്ന നിലയില്‍ താന്‍ എന്താണെന്ന് ആര്‍ക്കും മുന്നില്‍ തനിക്ക് തെളിയിക്കാനില്ലെന്നാണ് ഗില്‍ വ്യക്തമാക്കിയത്.

Shubman gill, IPL News, Cricket News, T20 worldcup
രേണുക വേണു| Last Modified വെള്ളി, 27 മാര്‍ച്ച് 2026 (09:53 IST)
ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ അവസാന നിമിഷമാണ് ഇന്ത്യന്‍ ടീമില്‍ നിന്നും ഓപ്പണിംഗ് താരമായ ശുഭ്മാന്‍ ഗില്‍ പുറത്തായത്. ഏഷ്യാകപ്പ് മുതല്‍ ഇന്ത്യന്‍ ടീമില്‍ ഉപനായകനായി ഇടം നേടിയ ഗില്ലിന് ഓപ്പണിംഗ് സ്‌പോട്ടില്‍ മികച്ച പ്രകടനം നടത്താനാവാതെ വന്നതോടെ ലോകകപ്പ് ടീമില്‍ നിന്നും ഇടം നഷ്ടമായത്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഗില്‍ ഇപ്പോള്‍ ഐപിഎല്ലിനായുള്ള തയ്യാറെടുപ്പിലാണ്.ഇതിനിടെ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗില്‍ നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയാവുന്നത്.

കളിക്കാരനെന്ന നിലയില്‍ താന്‍ എന്താണെന്ന് ആര്‍ക്കും മുന്നില്‍ തനിക്ക് തെളിയിക്കാനില്ലെന്നാണ് ഗില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ 3-4 ഐപിഎല്‍ സീസണുകള്‍ എടുത്തുനോക്കു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത് ഞാനാണ്. എനിക്ക് ഒന്നും തന്നെ തെളിയിക്കാനില്ല. കഴിഞ്ഞ നാല് വര്‍ഷമായി ഈ ടീമിനായി കളിക്കുന്നത്. ഒരു ടീം എന്ന നിലയില്‍ ഡീസന്റ് പ്രകടനം കാഴ്ചവെയ്ക്കാനായിട്ടുണ്ട്. ഒരു ടീമെന്ന നിലയില്‍ സ്ഥിരത പുലര്‍ത്താനാണ് ശ്രമിക്കുന്നത്. ഗില്‍ പറഞ്ഞു.

ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടത് ഒരു തിരിച്ചടിയായിരുന്നുവെങ്കിലും, അതിനെ സമ്മര്‍ദ്ദമായി കാണുന്നില്ലെന്നാണ് ഗില്‍ വ്യക്തമാക്കിയത്.ടീമിനെ വിജയിപ്പിക്കുകയാണ് പ്രധാനം. അവിടെ വ്യക്തിഗത നേട്ടങ്ങളെ കാര്യമാക്കുന്നില്ല. ഐപിഎല്‍ കളിക്കുന്നത് വിജയിക്കാനാണ്. അതിനായാണ് ശ്രമിക്കുന്നത്. ഗില്‍ പറഞ്ഞു. 2023 ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി 59.33 ശരാശരിയില്‍ 890 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. 2024ലെ ഐപിഎല്ലില്‍ 426 റണ്‍സും 2025ലെ ഐപിഎല്‍ സീസണില്‍ 650 റണ്‍സും താരം നേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :