സിറിയയില്‍ സ്ഫോടനപരമ്പര: മരണം 150 കവിഞ്ഞു; വെടിനിര്‍ത്തല്‍ കരാറിന് അമേരിക്കയുടേയും റഷ്യയുടേയും പിന്തുണ

സിറിയ, അമേരിക്ക, ഐ എസ്, റഷ്യ syria, america, isis, russia
ഡമസ്കസ്| rahul balan| Last Modified ചൊവ്വ, 23 ഫെബ്രുവരി 2016 (05:47 IST)
സിറിയന്‍ തലസ്ഥാനമായ ഡമസ്കസിലും ഹിംസിലും ഞായറാഴ്ച നടന്ന ശക്തമായ ചാവേര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 150 കവിഞ്ഞു. ഡമസ്കസിനടുത്ത് സയ്യിദ സൈനബ് പള്ളിക്കു സമീപമുണ്ടായ സ്ഫോടനങ്ങളില്‍ മാത്രം 96 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ സംഘം വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 178 പേര്‍ക്ക് പരിക്കേറ്റു.

ഹിംസിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അല്‍ സഹ്റ ജില്ലയില്‍ നടന്ന രണ്ടു കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 59 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണ പരമ്പരയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തിട്ടുണ്ട്.

പ്രശ്നപരിഹാരത്തിന് അമേരിക്കയുടെയും റഷ്യയുടെയും മധ്യസ്ഥതയില്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്. പ്രാഥമിക കരാറിലത്തെിയതായും യു എസ് പ്രസിഡന്‍റ് ബറാക് ഒബാമ, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ എന്നിവര്‍ പങ്കെടുക്കുന്ന ഉഭയകക്ഷി ഉച്ചകോടിക്കുശേഷം കരാറിന്റെ പൂര്‍ണരൂപം പ്രഖ്യാപിക്കുമെന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. എന്നാല്‍ 10 ദിവസം മുമ്പ് മ്യൂണിക്കിലും കെറി സമാന പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ നിലവില്‍വരുമെന്ന വാഗ്ദാനം ഫലംകണ്ടിട്ടില്ല. സിറിയന്‍ നഗരങ്ങളിലെ ദുരിതബാധിതര്‍ക്ക് സഹായമത്തെിച്ചുതുടങ്ങാനായത് ആശ്വാസമാകുന്നുണ്ടെങ്കിലും ആക്രമണത്തിന് മൂര്‍ച്ച കൂടിയതായാണ് സൂചന. സിറിയയില്‍ ആക്രമണം തുടരുന്ന അമേരിക്കയും റഷ്യയും പ്രശ്നപരിഹാരത്തിനും നേതൃത്വം നല്‍കണമെന്നുകണ്ട് ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും തമ്മില്‍ ആശയവിനിമയം തുടരുന്നുണ്ട്.

വെടിനിര്‍ത്തല്‍ കരാര്‍ റഷ്യയും അമേരിക്കയും അംഗീകരിച്ചിട്ടുണ്ടെങ്കിലും ഐ എസ്, അല്‍നുസ്റ കേന്ദ്രങ്ങളില്‍ ആക്രമണം തുടരുമെന്ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ഫലത്തില്‍ സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ പൂര്‍ണമായും വിജയം കാണില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :