പാക് വിദേശകാര്യമന്ത്രി സ്ഥാനത്ത് നിന്ന് ഹിനയെ മാറ്റില്ല

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
പാക് വിദേശകാര്യമന്ത്രി പദവിയില്‍ നിന്ന് റബ്ബാനി ഖറിനെ നീക്കിയേക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പാക് സര്‍ക്കാര്‍. അത്തരമൊരു മാറ്റവും മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

പാകിസ്ഥാന്‍ മന്ത്രി ഹിന റബ്ബാനി ഖറിനെ വിദേശകാര്യ വകുപ്പിന്റെ ചുമതലയില്‍ നിന്ന് നീക്കിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അമേരിക്കന്‍ നയതന്ത്രജ്ഞരുമായി നടന്ന ചര്‍ച്ചയ്ക്കിടെ പാകിസ്ഥാന്‍ പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയുടെ പ്രസ്താവനയെ എതിര്‍ത്തതിനെ തുടര്‍ന്ന് ഹിനയെ മാറ്റുമായിരുന്നു റിപ്പോര്‍ട്ട്.

ഏപ്രില്‍ നാലിന് ലാഹോറില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഹിന ആസിഫ് അലി സര്‍ദാരിയുടെ പ്രസ്താവനയെ എതിര്‍ത്തത്. അമേരിക്ക ഔദ്യോഗികമായി ക്ഷണിക്കുകയാണെങ്കില്‍, മേയില്‍ ഷിക്കാഗോയില്‍ അഫ്ഗാനിസ്ഥാനെ കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ പാകിസ്ഥാന്‍ പങ്കെടുക്കുമെന്നായിരുന്നു സര്‍ദാരി പറഞ്ഞത്. എന്നാല്‍ യു എസ്-പാക് ബന്ധത്തെ കുറിച്ച് പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം പരിശോധിച്ചു വരികയാണെന്നും അത് അവസാനിക്കാതെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താനാവില്ലെന്നും ഹിന പറയുകയായിരുന്നു.

പ്രസ്താവന വിവാദമായതോടെ, പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി ഹിനയെ മാറ്റുന്നത് സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് സൂചനയും നല്‍കി. ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ നടത്തുന്നത് പുതിയ ടീമാകും എന്നായിരുന്നു യൂസഫ് റാസ ഗിലാനി പറഞ്ഞത്. എന്നാല്‍, പുതിയ സംഘം എന്നതുകൊണ്ട് പ്രധാനമന്ത്രി ഉദ്ദേശിച്ചത് പുതിയ വിദേശകാര്യ സെക്രട്ടറിയുടെയും ഡല്‍ഹിയിലേക്കുള്ള നിയുക്ത ഹൈക്കമ്മിഷണര്‍ സല്‍മാന്‍ ബഷീറിന്റെയും കാര്യമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :