അഭിറാം മനോഹർ|
Last Modified വെള്ളി, 13 മാര്‍ച്ച് 2026 (08:58 IST)
അന്താരാഷ്ട്ര സമ്മര്‍ദ്ദവും യുഎസ്- ഇസ്രായേല്‍ ആക്രമണങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും ഇറാനിലെ ഭരണകൂടം ഉടന്‍ തകര്‍ന്നുപോകാനുള്ള സാഹചര്യമില്ലെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇറാന് നേരെ യുഎസും ഇസ്രായേലും നടത്തുന്ന രക്തരൂക്ഷിതമായ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോഴാണ് വിഷയവിദഗ്ധരായ 3 പേരെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇറാനിലെ ഇസ്ലാമിക ഭരണകൂടം തകര്‍ച്ചാഭീഷണി നേരിടുന്നില്ലെന്നും ജനങ്ങള്‍ക്ക് മുകളില്‍ ഇപ്പോഴും അവര്‍ക്ക് സ്വാധീനമുണ്ടെന്നുമാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. യുദ്ധത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണവില കുത്തനെ ഉയരുന്നത് ട്രംപ് സര്‍ക്കാരിന് മുകളിലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുദ്ധം ഉടന്‍ തന്നെ തീര്‍ക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
ഇറാനിലെ ഭരണകൂടം തകര്‍ന്നാലും ഉടന്‍ അധികാരം ഏറ്റെടുക്കാന്‍ കഴിയുന്ന ശക്തമായ ഏകോപിത പ്രതിപക്ഷ ശക്തി നിലവിലില്ലെന്നതാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. വിവിധ പ്രതിപക്ഷ ഗ്രൂപ്പുകള്‍ ഉള്ളതെങ്കിലും അവയ്ക്ക് ഏകോപിതമായ ദേശീയ രാഷ്ട്രീയ ശക്തിയായി മാറാന്‍ ഇതുവരെ സാധിച്ചിട്ടില്ല.ഈ സാഹചര്യത്തില്‍ ഭരണകൂടത്തിലെ ചില പ്രധാന നേതാക്കള്‍ മാറിയാലും, രാജ്യത്തെ അധികാര ഘടന പൂര്‍ണമായി തകര്‍ന്നുപോകാനുള്ള സാധ്യത കുറഞ്ഞതാണെന്നാണ് ഇന്റലിജന്‍സ് വിലയിരുത്തല്‍.