ലാദനെ കൊല്ലാന്‍ ‘കാട്ടിക്കൊടുത്ത’ ഡോക്‍ടര്‍ പുറംലോകം കാണുമോ ?; വിലപേശലുമായി ഇമ്രാന്‍ ഖാന്‍

 pakistan , america , india , osama bin laden , donald trump , പാകിസ്ഥാന്‍ , ഇമ്രാന്‍ ഖാന്‍ , ഷക്കീല്‍ അഫ്രീദി , പാകിസ്ഥാന്‍ - അമേരിക്ക
വാഷിംഗ്‌ടണ്‍| Last Modified ചൊവ്വ, 23 ജൂലൈ 2019 (18:31 IST)
അല്‍ ഖ്വെയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ കണ്ടെത്താന്‍ സിഐഎയെ സഹായിച്ച ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയുടെ മോചനവുമായി ബന്ധപ്പെട്ട് അമേരിക്കയോട് വിലപേശി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയെ മോചിപ്പിക്കണമെങ്കില്‍ അമേരിക്കന്‍ ജയിലില്‍ കഴിയുന്ന പാക് ന്യൂറോ സയന്റിസ്‌റ്റ് ആഫിയ സിദ്ദിഖിയെ പുറംലോകം കാണിക്കാന്‍ അമേരിക്കന്‍ ഭരണകൂടവും തയ്യാറാകണമെന്ന് ഇമ്രാന്‍ പറഞ്ഞു.

ഷക്കീല്‍ അഫ്രീദിയെ മോചിപ്പിക്കുന്നകാര്യം പരിഗണിക്കാമെങ്കിലും ഇക്കാര്യത്തില്‍ വലിയ ഉറപ്പൊന്നും നല്‍കാനാകില്ല. യു എസ് പ്രസിഡന്റ് ഡൊണാ‍ള്‍ഡ് ട്രംപുമായി ഇക്കാര്യത്തില്‍ ചര്‍ച്ചയും നടന്നിട്ടില്ല. എന്നാല്‍, ആഫിയയുടെ മോചനത്തിന് പകരം ഷക്കീല്‍ അഫ്രീദിയെ മോചിപ്പിക്കാന്‍ തയ്യാറാണെന്നും അമേരിക്ക സന്ദര്‍ശനത്തിനിടെ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പാക് പ്രധാനമന്ത്രി വ്യക്തമാക്കി.

പാകിസ്ഥാന്‍ - അമേരിക്ക ബന്ധത്തിന് വിള്ളല്‍ വീഴ്‌ത്തുന്ന വിഷയമാണ് ഷക്കീല്‍ അഫ്രീദിയുടെ മോചനം.
സിഐഎയുടെ നിര്‍ദേശത്താല്‍ അബോട്ടാബാദിലെ വീടുകളില്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ നടത്തിയ ഷക്കീല്‍ അഫ്രീദി ബിന്‍ ലാദന്‍ എവിടെയുണ്ടെന്ന് കണ്ടെത്തി വിവരം അമേരിക്കന്‍ സൈന്യത്തിന് കൈമാറുകയായിരുന്നു.

ഷക്കീല്‍ അഫ്രീദിയുടെ നിഗമനം ശരിയായിരുന്നു. 2011 മെയ് രണ്ടിന് അബോട്ടാ ബാദിലെത്തിയ യു എസ് കമന്‍‌ഡോകള്‍ ലാദനെ വധിച്ചു. എന്നാല്‍, അധികം വൈകാതെ പെഷവാറില്‍നിന്ന് അഫ്രീദിയെ പിടികൂടി.
രാജ്യദ്രോഹക്കുറ്റം ചുമത്തി അഫ്രീദിക്ക് പിന്നീട് 33 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഇത് പിന്നീട് 23 വര്‍ഷമായി കുറച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :