മോഡി എഴുതിയത് ഭയങ്കര സംഭവം തന്നെ, പക്ഷേ ചൈനാക്കാര്‍ക്ക് ഒന്നും മനസിലായില്ല...!

ബെയ്‌ജിങ്‌| VISHNU N L| Last Modified തിങ്കള്‍, 18 മെയ് 2015 (18:06 IST)
സന്ദര്‍ശനത്തിന്‌ ഇടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യം സന്ദര്‍ശിച്ചത് ഷിയാനിലെ ഡാന്‍സിന്‍ഗാം ബുദ്ധ ക്ഷേത്രത്തിലാണ്. ക്ഷേത്രം സന്ദര്‍ശിച്ച മോഡി ഗുജറാത്ത്‌ വംശജനായ ഒരു സന്യാസിയെ കുറിച്ചും അദ്ദേഹം ബുദ്ധ മതത്തിന്‌ നല്‍കിയ സംഭാവനകളെ കുറിച്ചും ക്ഷേത്ര വാസികള്‍ക്ക്‌ വിശദമായി നല്‍കി. എന്നാല്‍ മോഡി സ്വന്തം മാതൃഭാഷയായ ഗുജറാത്തിയിലാണ് സന്ദേശം എഴുതി നല്‍കിയത്.

മോഡി എഴുതിക്കൊടുത്തത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തു. എന്നാല്‍ സന്ദര്‍ശനം കഴിഞ്ഞ് മോഡി പോയപ്പോഴാണ് എന്താണ് ഇന്ത്യന്‍ പ്രധാനമന്ത്രി എഴുതിയതെന്ന് ക്ഷേത്രവാസികള്‍ വായിക്കാന്‍ ശ്രമിച്ചത്. ഗുജറാത്തിയിലായതിനാല്‍ അവര്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. ഒടുവില്‍ ഇതിനെ തര്‍ജ്ജമ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

സന്ദേശം മൊഴിമാറ്റി നല്‍കണമെന്നു ആവശ്യപ്പെട്ട്‌ ക്ഷേത്ര അധികൃതര്‍ സിയാങ്‌ സര്‍വകലാശാലയിലെ പ്രഫസറായ ലി ലിയാനെ സമീപിച്ചു. തനിക്ക്‌ അതിന്‌ സാധിക്കില്ലെന്ന്‌ തിരിച്ചറിഞ്ഞ ലി തന്റെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ ഗുവാന്‌ സന്ദേശം കൈമാറി. ഗുവാന്‍ ഈ സന്ദേശം പിന്നീട്‌ ഗുജറാത്തി ഭാഷ അറിയുന്ന സുഹൃത്തിനും കൈമാറി. ഈ സുഹൃത്ത്‌ സന്ദേശം ഗുജറാത്തിയില്‍ നിന്നും ഹിന്ദിയിലേക്ക്‌ മൊഴിമാറ്റി.

ഇത്‌ പിന്നീട്‌ ഗുവാന്‍ ഇംഗ്ലീഷിലേക്കും ലി പിന്നീടിത്‌ ചൈനീസിലേക്കും മൊഴിമാറ്റി ക്ഷേത്രവാസികള്‍ക്കു നല്‍കുകയായിരുന്നു. ഇത്തരത്തില്‍ മൂന്ന് തവണ മൊഴിമാറ്റിയതിനു ശേഷമാണ് മോഡിയുടെ നാട്ടുകാരന്‍ ബുദ്ധമതത്തിന് നല്‍കിയ സംഭാവന ചൈനക്കാര്‍ക്ക് മനസിലായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :