യുഎസ് പ്രത്യാക്രമണമുണ്ടായാൽ ദുബായിയേയും ഇസ്രയേലിനേയും ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

അഭിറാം മനോഹർ| Last Updated: ബുധന്‍, 8 ജനുവരി 2020 (11:16 IST)
യുഎസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇർബിലിലും അൽ അസദിലും നടത്തിയ മിസൈലാക്രമണത്തിന് പ്രതികാരമായി യുഎസ് തിരികെ ആക്രമിക്കുകയാണെങ്കിൽ ദുബായിയേയും ഇസ്രയേലിനേയും ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ ഐ ആർ എൻ എയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെ ഈ ഭീഷണി ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയുടെ സഖ്യകക്ഷികളെ ഞങ്ങൾ താക്കീത് ചെയ്യുകയാണ്. തീവ്രവാദിക്കൂട്ടങ്ങളായ അമേരിക്കൻ സൈന്യത്തിന് താവളമൊരുക്കാൻ തങ്ങളുടെ മണ്ണ് വിട്ടുകൊടുക്കുന്ന സഖ്യരാജ്യങ്ങൾ സൂക്ഷിക്കുക. ഇറാനെതിരെ എന്തെങ്കിലും നീക്കം നിങ്ങളുടെ മണ്ണിൽ നിന്നുമുണ്ടായാൽ അവിടമായിരിക്കും പിന്നീട് ഞങ്ങളുടെ ലക്ഷ്യം. ആവശ്യമെങ്കിൽ യു എ ഇയിലെ ദുബായിലും ഇസ്രയേലിലെ ഹൈഫയിലും ഞങ്ങൾ ബോംബിടും എന്നാണ് ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മുന്നറിയിപ്പ്.

അതേ സമയം ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മധ്യപൂർവ്വേഷ്യ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഗൾഫ് മേഖലയിൽ വിമാന സർവീസുകൾ തുടരുന്നതിൽ നിന്നും തങ്ങളുടെ വിമാനകമ്പനികളെ അമേരിക്ക വിലക്കിയിട്ടുണ്ട്. ബ്രിട്ടന്റെ രണ്ട് യുദ്ധകപ്പലുകൾ നിർദേശം കാത്ത് മേഖലയിൽ വിന്യസിച്ചതായും റിപ്പോർട്ടുണ്ട്.

ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം പ്രതികരണം ട്വീറ്ററിൽ ഒതുക്കി. ഇറാൻ വിഷയത്തിൽ ട്രംപിന്റെ ഔദ്യോഗിക പ്രതികരണം നാളെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :