സൗദി എണ്ണക്കമ്പനി അരാംകോയിൽ ഡ്രോണ്‍ ആക്രമണം: പ്രതികരിക്കാതെ സര്‍ക്കാര്‍

 drone attacks , saudi aramco , അരാംകോ , സൗദി സർക്കാര്‍ , ഡ്രോണ്‍ ആക്രമണം
റിയാദ്| Last Modified ശനി, 14 സെപ്‌റ്റംബര്‍ 2019 (13:47 IST)
സൗദി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയായ അരാംകോയുടെ രണ്ട് എണ്ണശുദ്ധീകരണ ശാലകളിൽ ഡ്രോൺ ആക്രമണം. അബാഖൈഖ്, ഖുറൈസ് എന്നീ മേഖലകളിലുള്ള എണ്ണ ശുദ്ധീകരണ ശാലകളിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

തീ അണയ്‌ക്കാൻ രക്ഷാപ്രവർത്തർ ഊർജിതശ്രമം നടത്തുന്നതായും തീപിടുത്തം നിയന്ത്രണ വിധേയമാണെന്നും സൗദി മന്ത്രി അറിയിച്ചു. അതേസമയം, ആക്രമണത്തിന് പിന്നിലാരാണെന്ന് വ്യക്തമാക്കാൻ സൗദി അധിക‌ൃതർ തയ്യാറായിട്ടില്ല. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല.

ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷമാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് ഇവിടെ വന്‍ സ്ഫോടനവും തീപിടിത്തവുമുണ്ടായി. പ്രദേശത്ത് വെടിയൊച്ചകൾ കേട്ടതായും ദൃക്സാക്ഷികൾ പറഞ്ഞതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തീപിടിത്തം ഇന്ധന ഉത്പാദനത്തെ ഏതു രീതിയിൽ ബാധിക്കുമെന്ന കാര്യവും വ്യക്തമായിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്റ്റെബിലൈസേഷൻ പ്ലാന്റാണ് ബുഖ്‍യാഖിലേത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :